പാകിസ്ഥാനിലെ ജമായത്ത് നേതാവ് നൂർ ഇസ്ലാം നിസാമി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ഖൈബർ പഖ്തൂൺഖ്വയിലെ നോർത്ത് വസീറിസ്ഥാൻ ഗോത്രവർഗ ജില്ലയായ മിറാൻഷായിലെ മാർക്കറ്റിന് സമീപത്ത് വച്ചാണ് അജ്ഞാതർ നിസാമിക്കെതിരെ വെടിയുതിർത്തത്. ജമായത്ത് ഉലമ ഇ ഇസ്‌ലാം ഫസലിന്റെ പ്രമുഖ നേതാവായ നിസാമി പാകിസ്ഥാനിലെ സ്വാധീനമുള്ള നേതാവായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മിറാൻഷാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവസ്ഥലത്ത് പാകിസ്ഥാൻ പോലീസ് പരിശോധന നടത്തിവരികയാണ്. കഴിഞ്ഞ മാസങ്ങളിൽ നിരവധി ലഷ്കർ ഇ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടിരുന്നു.
ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരസംഘടനയിലെ അംഗമെന്ന് സംശയിക്കുന്ന മിർ ആദിൽ ലുഖ്മാൻ, പാകിസ്ഥാനിലെ മാമുണ്ട് പ്രദേശത്ത് അജ്ഞാതരായ അക്രമികളുടെ വെടിയേറ്റ ദിവസങ്ങൾക്ക് ശേഷമാണ് നിസാമിയുടെ മരണം.
ഈ വർഷമാദ്യം, തഹ്രീഖ്-ഉൽ-മുജാഹ്ദീൻ (TuM) കമാൻഡറായ ഷെയ്ഖ് ജമീൽ-ഉർ-റഹ്മാനെ ഖൈബർ പഖ്തൂൺഖ്വയിലെ അബോട്ടാബാദിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
2023 ഡിസംബർ 17 ന്, സമാനമായ ഒരു സംഭവത്തിൽ, ലഷ്‌കർ-ഇ-തൊയ്ബയുടെ അംഗമെന്ന് സംശയിക്കുന്ന ഹബീബുള്ള, ഖൈബർ പഖ്തൂൺഖ്‌വയിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
ദാവൂദ് ഇബ്രാഹിമിനെ അജ്ഞാതർ വിഷം നൽകിയതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രചരിച്ച ദിവസം തന്നെയാണ് ഹബീബുള്ളയുടെ മരണവാർത്ത പുറത്തുവന്നത്.