കോട്ടയം : കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥിനി ശ്രദ്ധ സതീഷിന്റെ മരണം ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വ്യക്തമാക്കി. അതെസമയം സമരത്തിന് നേതൃത്വം നൽകിയ വിദ്യാർത്ഥികൾക്കെതിരെ നടപടി ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. ശ്രദ്ധയുടെ മരണവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളും മാനേജ്മെന്റും അദ്ധ്യാപകരുമായുള്ള ചർച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി.
‘വിദ്യാർത്ഥികൾ പരാതിപ്പെട്ട എച്ച്.ഒ.ഡിക്കെതിരേ നിലവിൽ നടപടി ഉണ്ടാകില്ല. അന്വേഷണത്തിൽ എന്തെങ്കിലും കണ്ടെത്തിയാൽ അപ്പോൾ തീരുമാനിക്കും. കുറ്റക്കാരെ ശിക്ഷിക്കും. വാർഡനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യം സഭാനേതൃത്വവുമായി സംസാരിച്ച് മാനേജ്മെന്റ് അറിയിക്കും. സ്റ്റുഡന്റസ് കൗൺസിൽ ശക്തിപ്പെടുത്തും’ -മന്ത്രി പറഞ്ഞു.
സമരം തത്കാലം നിർത്തിയതായും എന്നാൽ ഇതിൽ പൂർണതൃപ്തരല്ലെന്നും വിദ്യാർത്ഥി പ്രതിനിധികൾ വ്യക്തമാക്കി. അന്വേഷണവുമായി സഹകരിക്കുമെന്നും ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. മന്ത്രി വി.എൻ. വാസവനും യോഗത്തില്‍ പങ്കെടുത്തു.