ദില്ലി : ഭീകരവാദത്തിനെതിരെ ഇന്ത്യ എല്ലായ്‌പ്പോഴും ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഭീകരവാദത്തിനെതിരെ കൃത്യവും ശക്തവുമായ നിലപാട് സ്വീകരിക്കേണ്ടത് ആവശ്യമാണെന്നും ജയശങ്കർ വ്യക്തമാക്കി.
കേന്ദ്രത്തിൽ ഇപ്പോഴുള്ള സർക്കാരും ശക്തമായ ഭരണവുമെല്ലാം ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യ തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടാണ് എടുക്കുന്നത്. കാരണം ഇന്ത്യ തീവ്രവാദത്തിന്റെ വലിയ ഇരകളാണ്. തീവ്രവാദം നമ്മളെ ബാധിക്കുമ്പോൾ നമുക്ക് അത് വലിയ പ്രശ്‌നമായിട്ടും, എന്നാൽ മറ്റൊരാളെ അത് ബാധിക്കുമ്പോൾ അത് ഗൗരവമുള്ള കാര്യമല്ലെന്നും പലരും ചിന്തിക്കുന്നു. എന്നാൽ അതിൽ നിന്ന് മാറി സ്ഥിരതയുള്ള നിലപാട് ഉണ്ടാകേണ്ടത് ആവശ്യമാണെന്നും എസ് ജയശങ്കർ വ്യക്തമാക്കി. ശക്തവും സ്ഥിരതയുമുള്ള സർക്കാർ ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്ക് വിദേശരാജ്യങ്ങൾക്കിടയിൽ ഇന്ത്യയ്‌ക്ക് മികച്ച പ്രതിച്ഛായയാണ് ഉള്ളതെന്നും വിദേശകാര്യ മന്ത്രി വ്യക്തമാക്കി.