തൃശൂർ : തിരുവില്വാമലയിലെ 8 വയസുകാരി ആദിത്യശ്രീയുടെ മരണം ഫോൺ പൊട്ടിത്തെറിച്ചല്ലെന്ന് നിഗമനം. പന്നിപ്പടക്കം പൊട്ടിത്തെറിച്ചതാണ് മരണത്തിന് കാരണമെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ നിന്ന് ലഭിക്കുന്ന സൂചന. പരിശോധനയിൽ പൊട്ടാസ്യം ക്ലോറേറ്റ്, സൾഫർ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടുണ്ട്. പറമ്പിൽ നിന്ന് കിട്ടിയ പന്നിപ്പടക്കം കുട്ടി കടിച്ചതാകാമെന്നാണ് സംശയിക്കുന്നത്.
കുട്ടി മൊബൈലിൽ വീഡിയോ കാണുന്നതിനിടയിൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞത്. പുതപ്പിനടിയിൽ കിടന്ന് ഫോണിൽ ഗെയിം കളിക്കുകയായിരുന്നുവെന്നായിരുന്നു മുത്തശ്ശിയുടെ മൊഴി.സംഭവസമയത്ത് മുത്തശ്ശിയും കുട്ടിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. തിരുവില്വാമല ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂലിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ആദിത്യശ്രീ. പിതാവ് അശോക്‌കുമാർ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തംഗമായിരുന്നു. വീട്ടിൽ നിന്ന് സ്ഫോടന ശബ്ദം കേട്ടതായി അയൽവാസികൾ പറഞ്ഞിരുന്നു. നേരത്തെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ കുട്ടിയുടെ മരണകാരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. കുട്ടിയുടെ ശരീരത്തിലെ മുറിവുകൾ ഫോൺ പൊട്ടിത്തെറിച്ചുണ്ടായതല്ലെന്ന് ഫോറൻസിക് സർജൻ പൊലീസിനെ അറിയിച്ചു. ഇത്തതിനെത്തുടർന്ന് ഫോണിന്റെ അവശിഷ്ടങ്ങളും കിടക്കയുടെ ഭാഗങ്ങളും രാസപരിശോധനയ്ക്ക് അയക്കുകയായിരുന്നു,