Thursday, April 18, 2024
spot_img

“ആചാര അനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഹീനമായ നടപടികളില്‍ നിന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിൻമാറണം”; ശക്തമായ ആവശ്യമുന്നയിച്ച് ശബരിമല ആചാര സംരക്ഷണ സമിതി

പന്തളം:ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ദേവസ്വംബോര്‍ഡും പിന്തിരിയണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുകയാണ് ഇപ്പോൾ ശബരിമല ആചാര സംരക്ഷണ സമിതി. മണ്ഡല വ്രതത്തേയും ശബരിമലആചാര അനുഷ്ഠാനങ്ങളേയും അട്ടിമറിച്ച് ആചാരലംഘനം നടത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെയും ദേവസ്വംബോര്‍ഡിന്റേയും ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഇതിനെതിരെയാണ് ആചാര സംരക്ഷണ സമിതി പ്രതിഷേധമുയർത്തിയിരിക്കുന്നതും പിന്തിരിയണം എന്ന ആവശ്യമുന്നയിച്ചിരിക്കുന്നതും.

വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിക്കുന്നത് നടതുറക്കാന്‍ അഞ്ചുദിവസം മുന്രുമാത്രമാണ്.വ്രതധാരികളായ അയ്യപ്പഭക്തര്‍ക്ക് വെര്‍ച്ച്വല്‍ ക്യൂ കിട്ടുമെന്ന് യാതോരു ഉറപ്പുമില്ല. വെര്‍ച്ച്വല്‍ ക്യൂ ബുക്കിംഗ് കിട്ടുന്ന ഭക്തര്‍ക്ക് വ്രതം അനുഷ്ഠിക്കുന്നതിനുള്ള സമയവും കിട്ടുന്നില്ല. വ്രതധാരികളായ മുഴുവന്‍ ഭക്തജനങ്ങള്‍ക്കും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ദര്‍ശനം ലഭിക്കുന്നതിനായി വെര്‍ച്ച്വല്‍ ക്യൂ ഇല്ലാതെ ഭക്തജനങ്ങള്‍ക്ക് അവസരം നല്‍കേണ്ടതാണ്. വെര്‍ച്ച്വല്‍ ക്യൂ സംവിധാനം അനിവാര്യമെങ്കില്‍ അത് പൂര്‍ണ്ണമായും ദേവസ്വംബോര്‍ഡ് ഏറ്റെടുക്കണം.ബുക്കുചെയ്യുന്നതിനുള്ള ആപ്പ് യൂസര്‍ഫ്രണ്ട്‌ലി ആക്കണം.
കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി പമ്പാ സ്‌നാനത്തിനും പമ്പയിലെ പിതൃ തര്‍പ്പണത്തിനും ഭക്തര്‍ക്ക് അനുമതി ലഭിക്കുന്നില്ല .പോലീസ് ബലമായി ഇത്തരം ആചാരാനുഷ്ടാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിലക്കുകള്‍ പിന്‍വലിച്ച് ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ദര്‍ശന സൗകര്യം ഒരുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ശബരിമല ആചാര സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

ഭാരതത്തിലെ മറ്റൊരുനദികളിലും ഇറങ്ങി സ്‌നാനം ചെയ്യുന്നതിന് കോവിഡ് പ്രോട്ടോക്കോള്‍ വിലക്കില്ല എന്നിരിക്കെ പമ്പയില്‍ മാത്രം സ്‌നാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് ആചാരലംഘനത്തിന് വേണ്ടിമാത്രമാണെന്നാണ് സംരക്ഷണ സമിതി പറയുന്നത്. പമ്പയില്‍ തന്നെ റാന്നി,വടശ്ശേരിക്കര,ആറന്മുള, ചെങ്ങന്നൂര്‍ പ്രദേശങ്ങളില്‍ സ്‌നാനത്തിന് വിലക്കില്ല. ആര്‍ടിപിസിആറും,കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഒക്കെയായി എത്തുന്ന ഭക്തരെ ആണ് പമ്പയില്‍ ആചാരപരമായ സ്‌നാനത്തിനും പിതൃതര്‍പ്പണത്തിനും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

എരുമേലിപേട്ടതുള്ളലിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. എരുമേലിയില്‍ നിന്ന് കാനനപാതവഴി പരമ്പരാഗതമായി കാളകെട്ടി, അഴുത, കല്ലിടാംകുന്ന് കരിമല,വലിയാനവട്ടം, ചെറിയാനവട്ടം വഴിയുള്ള തീര്‍ത്ഥാടനയാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു. വിലക്ക് പിന്‍വലിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള തീര്‍ത്ഥാടനം അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടുന്നു.

പമ്പയില്‍ നിന്നും നീലിമല,അപ്പാച്ചിമേട്,ശബരിപീഠം ശരംകുത്തിവഴിയുള്ള പരമ്പരാഗത യാത്രക്കും നിലവില്‍ അധികാരികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നു. അപ്പാച്ചിമേട്ടില്‍ ഉണ്ടയേറ് വഴിപാട് ശബരിപീഠത്തിലെ കാണിക്കസമര്‍പ്പണം, കൂടാതെ നാാളികേരസമര്‍പ്പണം, ശരംകുത്തിയാലിൽ ശരംവഴിപാട് എന്നിവ നിര്‍വ്വഹിക്കാന്‍ഭക്തരെ അനുവദിക്കുന്നില്ല. പമ്പഗണപതിക്കോവില്‍, ശബരിപീഠം, ശരംകുത്തി,സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിലെ വെടിവഴിപാട് നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.

ഭക്തരുടെ ഇരുമുടിക്കെട്ടിലെ നെയ്യ്‌തേങ്ങയില്‍ നിന്നും സമര്‍പ്പിക്കുന്ന നെയ്യഭിഷേകം ശബരിമല ആചാരവുമായി ബന്ധപ്പെട്ടഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. ഭക്തര്‍ക്ക് അവരവര്‍കൊണ്ടുവരുന്ന നെയ്യ് അഭിഷേകം ചെയ്ത് തിരികെ വാങ്ങാന്‍ അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. നെയ്തേങ്ങ കൗണ്ടറില്‍ ഏല്‍പ്പിച്ച് ആടിയശിഷ്ടം നെയ്യ് കൗണ്ടറില്‍ നിന്നും പകരം വാങ്ങി കൊണ്ടുപോകുവാന്‍ ഭക്തര്‍ നിര്‍ബന്ധിതരായിരിക്കുന്നു. ഈ സംവിധാനം പൂര്‍വ്വസ്ഥിതിയിലാക്കേണ്ടതാണ്. മാളികപ്പുറത്ത് മണിമണ്ഡപത്തിനുമുന്നിലായി നടന്നുവന്നിരുന്ന ആചാരമായിട്ടുള്ള പറകൊട്ടിപ്പാട്ട്, പുള്ളുവന്‍പാട്ട് എന്നിവ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി നിര്‍ത്തിവച്ചിരിക്കുന്നു. ശബരിമല ആചാരവുമായി വളരെയധികം ബന്ധമുള്ള പറകൊട്ടി പാടുന്ന പരമ്പരാഗത സമുദായത്തില്‍പ്പെട്ടവര്‍ക്കും പുള്ളുവന്‍പാട്ട് പാടുന്ന സമുദായത്തിനും അവരുടേതായ ആചാരാനുഷ്ടാനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള അവസരം ശബരിമലയില്‍ നിഷേധിച്ചിരിക്കുന്നു.

ഭസ്മക്കുളത്തില്‍ വെള്ളം നിറയ്ക്കാതെ വൃത്തിഹീനമായി കിടക്കുന്നതിനാല്‍ കുളത്തില്‍ ഇറങ്ങുന്നതിനോ സ്‌നാനംചെയ്യുന്നതിനോ ഉള്ള അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഭസ്മക്കുളത്തില്‍ സ്‌നാനം ചെയ്താണ് ഭക്തര്‍ ശയനപ്രദക്ഷിണം നിര്‍വ്വഹിച്ചിരുന്നത്.അതിനും അവസരം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഉരക്കുഴി തീര്‍ത്ഥത്തില്‍ സ്‌നാനത്തിനുള്ള അവസരവും നിഷേധിക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ ഉരക്കുഴി തീര്‍ത്ഥസ്‌നാനം, ബലിതര്‍പ്പണം, ബ്രാഹ്മണദാനം, ദക്ഷിണ ഇവകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുന്നില്ല.
ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന നിവേദ്യസാധനങ്ങൾ ഭഗവാന്റെ സന്നിധിയിലും മാളികപ്പുറത്തും നിവേദിച്ച് പ്രസാദമാക്കി വാങ്ങുനനതിനുള്ള അവസരവും നിലവില്‍ നിഷേധിച്ചിരിക്കുകയാണ്.

ചുരുക്കത്തില്‍ ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, പരമ്പരാഗതപാതയിലെ ചടങ്ങുകള്‍ എല്ലാം തന്നെ കോവിഡ് മഹാമാരിയുടെ മറവില്‍ ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും സഹായത്തോടുകൂടി പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ദേവസ്വംബോര്‍ഡിന്റെയും കേരള സര്‍ക്കാരിന്റെയും ഭാരത്തുനിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. യുവതി പ്രവേശനത്തെപ്പോലെ തന്നെ വേദനാജനകമായ ആചാരലംഘനങ്ങളാണ് ശബരിമലയില്‍ നിലവിൽ കോവിഡിന്റെ പേരിൽ നടക്കുന്നത്
ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് ഭക്തജനങ്ങള്‍ക്ക് ശബരിമലയിലെ ആചാരങ്ങളും ചടങ്ങുകളും വഴിപാടുകളും നടത്തി തീര്‍ത്ഥാടനവും ദര്‍ശനവും ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അധികൃതരോടും കേരളാസര്‍ക്കാരിനോടും ശബരിമല ആചാര സംരക്ഷണ സമിതിആവശ്യപ്പെടുകയാണ്. അല്ലാത്ത പക്ഷം ആചാരങ്ങൾ അനുസരിച്ച് ദർശനം അനുവദിക്കാവുന്ന സാഹചര്യങ്ങൾ ആകുംവരെ ഭക്തരേ പ്രവേശിപ്പിക്കുന്നത് നിർത്തി വയ്ക്കണം എന്നും സമിതി പറയുന്നു. വരുമാനത്തിനായി ആചാര അനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഹീനമായ നടപടികളില്‍ നിന്നും ദേവസ്വംബോര്‍ഡും സര്‍ക്കാരും പിൻമാറണമെന്നും നിർത്തലാക്കിയ പന്തളം-പമ്പ കെ എസ് ആർ ടി സി ബസ്സ് സർവ്വീസ് മൂലസ്ഥാനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് പുനരാരംഭിക്കണമെന്നും ശബരിമല ആചാര സംരക്ഷണ സമിതി ശക്തമായി ആവശ്യപ്പെട്ടു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles