പാറ്റ്‌ന : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രൂപീകരിച്ച I.N.D.I.A മുന്നണിയിൽ സീറ്റു വിഭജനം കീറാമുട്ടിയാകുന്നു. ബിഹാറിലെ I.N.D.I.A മുന്നണി സീറ്റു വിഭജനം സംബന്ധിച്ചു മുഖ്യമന്ത്രി നിതീഷ് കുമാറും ആർജെഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവും ചർച്ച നടത്തി. നിതീഷ് കുമാറിന്റെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.
ബിഹാറിലെ 40 സീറ്റിൽ ജെഡിയു – ആർജെഡി കക്ഷികൾ 15 സീറ്റുകളിൽ വീതവും കോൺഗ്രസും ഇടതു കക്ഷികളും ചേർന്നു 10 സീറ്റുകളിലും മൽസരിക്കണമെന്ന ആർജെഡി – ജെഡിയു കക്ഷികൾ ധാരണയ്ക്ക് വിരുദ്ധമായി ബിഹാറിൽ 10 സീറ്റിൽ മൽസരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത് സഖ്യകക്ഷികൾക്ക് മൊത്തത്തിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. കോൺഗ്രസ് നേതൃത്വം 10 സീറ്റിൽ മൽസരിക്കുമെന്നു പ്രഖ്യാപിച്ചതോടെ സഖ്യത്തിലുള്ള ഇടതുകക്ഷികളുടെ സീറ്റിന്റെ കാര്യത്തിൽ അനിശ്ചിതത്വമായി.
നേരത്തെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയും ലാലു യാദവിനെ സന്ദർശിച്ചു സീറ്റു വിഭജനത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇടതു കക്ഷികളിൽ സിപിഎം, സിപിഐ കക്ഷികൾക്കു പുറമേ സിപിഐ (എംഎൽ)യും സഖ്യത്തിലുണ്ട്. സീറ്റു വിഭജനത്തിൽ വിട്ടുവീഴ്ച ചെയ്യാനായി കോൺഗ്രസ് നേതൃത്വത്തോട് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ആവശ്യപ്പെടും എന്നാണ് ലഭിക്കുന്ന വിവരം