ആലപ്പുഴ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് എത്തിച്ചപ്പോൾ കുഴഞ്ഞു വീണ കൊമ്പൻ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ ചരിഞ്ഞതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ കടുത്ത അമർഷവുമായി ഭക്തജനങ്ങൾ .ദീർഘകാലമായി വാതരോഗവുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു വെട്ടിക്കാട്ട് ചന്ദ്രശേഖരൻ.കരുനാഗപ്പള്ളിയിൽ നിന്നാണ് ആനയെ ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പിനായി എത്തിച്ചത്. എഴുന്നള്ളിപ്പിനാവശ്യമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ആനയ്ക്ക് ഉണ്ടായിരുന്നില്ല എന്ന ആരോപണവും ഇപ്പോൾ ഉയരുന്നുണ്ട്. അസുഖ ബാധിതനായ ആനയെ അസുഖം ഭേദപ്പെടുന്നതിന് മുൻപ് എഴുന്നള്ളിച്ചതിൽ ഭക്ത ജനങ്ങൾക്ക് വലിയ അമർഷമുണ്ട്.
ഇന്ന് രാവിലെയോടെയാണ് ക്ഷേത്രത്തിൽ ആന കുഴഞ്ഞു വീണത്. തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. വൈകുന്നേരത്തോടെ ആന ചരിഞ്ഞു. ക്ഷേത്ര മതിലിന്റെ ഒരു ഭാഗം പൊളിച്ച് ക്രെയ്‌നുകളുടെ സഹായത്തോടെ ആനയുടെ ഭൗതിക ശരീരം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.