ഗാസ : ഇസ്രയേലിനെ ലോകത്തിന് മുന്നിൽ കുറ്റക്കാരാക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന കുപ്രചാരണങ്ങൾ ഒരിക്കൽ കൂടി കൈയ്യോടെ പിടികൂടി സമൂഹ മാദ്ധ്യമങ്ങൾ. അതിർത്തി കടന്നെത്തി നിരപരാധികളായ ഇസ്രയേലി പൗരന്മാരെ കൂട്ടക്കൊല ചെയ്ത ഹമാസ് തീവ്രവാദികൾക്കെതിരായ പ്രത്യാക്രമണം നാൾക്ക് നാൾ ഇസ്രയേൽ സേന വർധിപ്പിക്കുന്നതിനിടെയാണ് രാജ്യത്തെ ലോക മനസാക്ഷിയുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിർത്താനായുള്ള വ്യാജ പ്രചാരണങ്ങൾ അരങ്ങേറുന്നത്. ഗാസയിൽ വെള്ളം കുടിക്കുകയായിരുന്ന കുട്ടികൾക്ക് നേർക്ക് ബോംബിട്ടു എന്ന തരത്തിലെ വീഡിയോയാണ് വ്യാജ പ്രചരണത്തിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.
സുഡാനിൽ നിന്നുള്ള വീഡിയോയാണ് ഗാസയിൽ എന്ന അവകാശവാദങ്ങളോടെ സാമൂഹ്യമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത്. നേരത്തെ ഗാസയിലെ അൽ -അഹ്ലി ആശുപത്രിയിലെ സ്ഫോടനവും കൂട്ട മരണവും ഇസ്രയേലിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. എന്നാൽ ഈസ്ഫോടനം ഗാസയിലെ മറ്റൊരു തീവ്രവാദ ഗ്രൂപ്പായ ഇസ്‌ലാമിക് ജിഹാദിന്റെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതാണെന്ന് ഇസ്രയേൽ തിരിച്ചടിച്ചു. ചില തെളിവും പുറത്തു വിട്ടു. ഹമാസിന്റെ തന്നെ റോക്കറ്റ് ലക്ഷ്യം തെറ്റി പതിച്ചതെന്നാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആരോപിച്ചത്.
ഈ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിന് മുന്നെയാണ് കുട്ടികൾക്ക് നേരെയുള്ള ബോംബിടൽ വിവാദം. കൂടിനിൽക്കുന്ന ആളുകൾക്കിടയിലേക്ക് ബോംബിടുന്നതും പൊട്ടിത്തെറിയുണ്ടാകുന്നതുമാണ് വീഡിയോയിൽ. ക്രൂരമായ ഇസ്രയേലിന്റെ മുഖമാണ് ഈ വീഡിയോ കാണിക്കുന്നത് എന്ന അടിക്കുറിപ്പോടെ ഹമാസ് അനുകൂലികൾ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തു. എന്നാൽ ഗാസയിലെ ഇസ്രയേൽ ക്രൂരത എന്ന തലക്കെട്ടുകളിൽ പ്രചരിക്കുന്ന ഈ വീഡിയോയ്ക്ക് നിലവിലെ സംഘർഷവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർഥ്യം. ആഫ്രിക്കൻ രാജ്യമായ സുഡാനിൽ നിന്നുള്ള വീഡിയോയാണ് ഗാസയിലെ ഇസ്രയേൽ ആക്രമണം എന്ന തലക്കെട്ടുകളിൽ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
ഈ വീഡിയോ 2023 ഒക്ടോബർ 12ന് സുഡാൻ ന്യൂസ് ഔദ്യോഗിക ട്വിറ്ററ് ഹാൻഡിലിൽ നിന്ന് ട്വീറ്റ് ചെയ്തതാണ്. സുഡാനിൽ ആഭ്യന്തര യുദ്ധം നടത്തുന്ന റാപിഡ് സപ്പോർട്ട് ഫോഴ്സിനെതിരെ സുഡാൻ ആർമി നടത്തിയ ആക്രമണമാണിത് എന്നാണ് വിവിധ റിപ്പോർട്ടുകളിൽ പറയുന്നത്. റാപിഡ് സപ്പോർട്ട് ഫോഴ്സ് അംഗങ്ങൾ ബൈക്കുകളിൽ ഇന്ധനം നിറയ്ക്കുമ്പോഴായിരുന്നു ബോംബ് വർഷം എന്നും വാർത്തകളിൽ പറയുന്നു. എന്തായാലും ലോകത്തിന് മുന്നിൽ ഇസ്രയേലിനെ കുറ്റപ്പെടുത്താനുള്ള ഒരു ശ്രമം കൂടി പരാജയപ്പെട്ടിരിക്കുകയാണ്.