ഖത്തര്‍ : ലോകകപ്പിന് ശേഷമുള്ള ഫിഫയുടെ റാങ്കിംഗ് പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത് ബ്രസീലാണ്.ഇത് അർജന്റീനക്ക് തിരിച്ചടിയാവുമോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.ആരാധകർ തമ്മിൽ ഇപ്പോഴെ തർക്കം തുടങ്ങിക്കഴിഞ്ഞു.അർജന്‍റീന ലോക ചാമ്പ്യന്മാരായിട്ടും ബ്രസീലാണ് ഫിഫ റാങ്കിംഗിൽ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. നാളെ പുറത്തിറങ്ങുന്ന പട്ടികയിലും ഒന്നാം സ്ഥാനം കാനറികൾ വിട്ടുകൊടുക്കില്ല.ചാമ്പ്യന്മാരായെങ്കിലും ഷൂട്ടൗട്ട് വരെയെത്തിയ മത്സരങ്ങളും സൗദിക്കെതിരായ തോൽവിയും അർജന്‍റീനയ്ക്ക് വിലങ്ങുതടിയാവുകയാണ്.
അർജന്‍റീന രണ്ടാമതും ഫ്രാൻസ് മൂന്നാം സ്ഥാനത്തുമെത്തും എന്നതാണ് ഇപ്പോൾ ലഭിച്ചിരിക്കുന്ന കണക്കുകൾ.ഫ്രാൻസിനും നെതർലൻഡ്‌സിനുമെതിരെ ക്വാർട്ടറിലും ഫൈനലിലും മത്സരം ഷൂട്ടൗട്ടിലെത്തിയതോടെ നിർണായക പോയിന്‍റുകൾ അർജന്‍റീനയ്ക്ക് നഷ്ടമായി. റാങ്കിംഗിൽ ഏറെ പിന്നിലുള്ള സൗദിയോട് തോറ്റതോടെ ജയിച്ചാൽ കിട്ടേണ്ടിയിരുന്ന 11 പോയിന്‍റിന് പകരം 39 പോയിന്‍റുകൾ നഷ്ടമായി. ഫ്രാൻസോ അർജന്‍റീനയോ 120 മിനുറ്റിനുള്ളിൽ ഫൈനലിൽ ജയിച്ചിരുന്നുവെങ്കിൽ ലോക ചാമ്പ്യൻ പട്ടത്തോടൊപ്പം ഒന്നാം സ്ഥാനവും കിട്ടിയേനെ. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ മിന്നും പ്രകടനത്തോടെ പോയിന്‍റ് പട്ടികയിൽ ബഹുദൂരം മുന്നിലുള്ള ബ്രസീൽ ഉടനെയൊന്നും താഴെയിറങ്ങില്ലെന്ന് ഉറപ്പ്.