കൊച്ചി : ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന അഡ്വ. സൈബി ജോസിനെതിരായ കേസിൽ പണം നൽകിയ സിനിമാ നിർമ്മാതാവിനെ ചോദ്യം ചെയ്തു. കേസിലെ പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ തിങ്കളാഴ്ചയാണ് നിർമ്മാതാവിനെയും ഭാര്യയെയും ചോദ്യം ചെയ്തത്. കേസിലെ ജാമ്യ നടപടികളിൽ അനുകൂല വിധിക്കായി ഹൈക്കോടതി ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സൈബി ജോസ് നിർമ്മാതാവിൽ നിന്നും പണം വാങ്ങിയെന്നാണ് കേസ്.
ഈ കേസിലെ പ്രധാന കണ്ണിയാണ് സിനിമാ നിർമ്മാതാവ്. എന്നാൽ പണം വാങ്ങിയത് ഫീസ് ഇനത്തിലാണെന്നാണ് സൈബി ജോസ് പറയുന്നത്. തനിക്കെതിരായ എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സൈബി ജോസ് നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അതിരൂക്ഷ വിമർശനമാണ് സൈബിക്കെതിരെ ഹൈക്കോടതി ഉയർത്തിയത്.