നാഗ്‌പൂര്‍: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര നാളെ ആരംഭിക്കും. ബോർഡർ-ഗാവസ്കർ ട്രോഫിയിൽ ജയം കൂടാതെ , ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഫൈനൽ ബെർത്ത് ഉറപ്പിക്കാൻകൂടിയാണ് ഇന്ത്യ നാളെ കളത്തിലിറങ്ങുക. ഒന്നാംടെസ്റ്റ് നാളെ രാവിലെ 9.30ന് ആരംഭിക്കും. ജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ടോപ് ഓർഡറിലടക്കം വലിയ മാറ്റത്തിന് സാധ്യതയുണ്ട്.
ഫോമിലുള്ള ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം ഓപ്പണറായെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരുടെയും സെഞ്ചുറി വേട്ട ഇനിയും കാണാൻ കാത്തിരിക്കുകയാണ് ആരാധകർ. കെ.എൽ.രാഹുലിനെ മധ്യനിരയിലേക്ക് മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. രാഹുൽ വിക്കറ്റ് കീപ്പറാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. ഇതോടെ ഒന്നരവർഷമായി അരങ്ങേറ്റം വൈകുന്ന കെ.എസ്.ഭരതിന് നാളെ അവസരം ലഭിച്ചേക്കുമെന്നാണ് കരുതുന്നത്. സൂര്യകുമാർ യാദവും അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ്.
പരിക്കാണ് ഓസ്ട്രേലിയൻ നിരക്ക് തിരിച്ചടിയാവുന്നത് . കാമറൂൺ ഗ്രീനിന് മത്സരം നഷ്ടമായേക്കുമെന്നാണ് സൂചന. ജോഷ് ഹേസൽവുഡിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും പരിക്ക് ഭേദമായിട്ടില്ല. അവസാനമായി കളിച്ച മൂന്ന് ടെസ്റ്റ് പരമ്പരകളിലും ഓസ്ട്രേലിയയെ തോൽപ്പിക്കാനായതിന്‍റെ ആത്മവിശ്വാസത്തിലാണ് നാളെ ഇന്ത്യ കളത്തിലിറങ്ങുക.