കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ മാലിന്യ കൂമ്പാരത്തിലുണ്ടായ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കലക്ടർ ഡോ. രേണുരാജ് പറഞ്ഞു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ ശ്രമം തുടരും. ഇതിനു ഹെലികോപ്റ്റർ ഉപയോഗിച്ച് മുകളിൽ നിന്നും വെള്ളം സ്പ്രേ ചെയ്യുന്ന രീതി പ്രയോജനപ്പെടില്ലെന്നാണ് വിലയിരുത്തൽ. ഇതിനെത്തുടർന്ന് ശക്തികൂടിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പു ചെയ്യുമെന്നും കലക്ടർ അറിയിച്ചു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരത്തിന് തീപിടിച്ചത്. തീ 70 ഏക്കറോളം ഭാഗത്താണ് വ്യാപിച്ചു. പ്രദേശത്ത് പുക വമിക്കുന്നതു തുടരുകയാണ്. ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ ജനങ്ങൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.
ബ്രഹ്മപുരത്തും സമീപത്തും ഉള്ളവർ നാളെ വീടുകളില്‍ കഴിയണമെന്നും അത്യാവശ്യമില്ലാത്ത സ്ഥാപനങ്ങൾ തുറക്കരുതെന്നും കളക്ടർ നിർദേശം നൽകി .