തിരുവനന്തപുരം: ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പ് കേസിൽ ആദ്യത്തെ അറസ്റ്റ് രേഖപ്പെടുത്തി. അഭിഭാഷകനായ കോഴിക്കോട് സ്വദേശി റയീസാണ് അറസ്റ്റിലായത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആയുഷ് മിഷന്റെ പേരില്‍ വ്യാജ ഇ-മെയില്‍ ഉണ്ടാക്കിയത് ഇയാളെന്ന് അന്വേഷണ സംഘം കണ്ടെത്തി. പരാതിക്കാരനായ ഹരിദാസന്റെ മരുമകള്‍ക്ക് ലഭിച്ച പോസ്റ്റിങ് ഓര്‍ഡര്‍ വന്നത് ഒരു വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു
കേസിൽ പ്രതിചേർക്കപ്പെട്ട അഖിൽ സജീവിന്റെയും ലെനിൻ രാജിന്റെയും അടുത്ത കൂട്ടാളിയാണ് റയീസ്. ഇന്ന് രാവിലെ മുതല്‍ റയീസിനെയും ഹരിദാസിന്റെ സുഹൃത്ത് ബാസിതിനെയും കന്റോൺമെന്റ് പോലീസ് ചോദ്യം ചെയ്തിരുന്നു. പരാതിക്കാരന്‍ ഹരിദാസന്‍ ഇന്ന് ചോദ്യംചെയ്യലിന് ഹാജരായില്ല. ഹരിദാസന്റെ മൊബൈല്‍ ഫോൺ സ്വിച്ച് ഓഫ് ആണെന്നാണ് വിവരം. ഇയാൾ ഒളിവിലാണെന്ന സംശയത്തിലാണ് പോലീസ്