റിയോ ഡി ജനീറ : ജീവിതം ആരംഭിക്കുന്ന മുപ്പതുകളിൽ തന്നെ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍മാർ അകാലമായി അന്തരിക്കുന്ന സംഭവങ്ങൾ വീണ്ടും ആവർത്തിക്കുന്നു. ബ്രസീലിയൻ ഫിറ്റ്നസ് ഇൻഫ്ലുവൻസര്‍ ലാരിസ ബോർജസ് അന്തരിച്ചതാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്ത അവസാന സംഭവം . 33 വയസ്സുള്ള ലാരിസ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിൽ തുടർന്ന് വരികയായിരുന്നു. അവസാനം വരെ ജീവിതത്തിലേക്കു തിരികെയെത്താൻ പോരാടിയാണ് ലാരിസ ജീവൻ വെടിഞ്ഞതെന്ന് അവരുടെ കുടുംബം സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു.
യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഈ മാസം 20നാണ് ലാരിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ‘കോമ’യിലായിരുന്ന ഇവർക്ക് വീണ്ടും ഹൃദയാഘാതമുണ്ടായതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മദ്യത്തിന്റെ കൂടെ മയക്കുമരുന്നിന്റെ അംശവും ഇവരുടെ ശരീരത്തിലേക്കു കടന്നതായി സംശയിക്കുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലബോറട്ടറിയിലെ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരുത്തുവാൻ സാധിക്കൂ . സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിൽ 30,000ത്തിന് മുകളിൽ ആളുകളാണ് ലാരിസ ബോര്‍ജസിനെ പിന്തുടരുന്നത്.