Saturday, April 27, 2024
spot_img

ഷാനിയിൽ അവശേഷിക്കുന്നുവോ ജീവന്റെ തുടിപ്പുകൾ ? ഹമാസ് നഗ്നയാക്കി തട്ടിക്കൊണ്ടുപോയ ജർമൻ യുവതി ജീവിച്ചിരിപ്പുണ്ടെന്ന് അമ്മ !

ജറുസലം : ഇസ്രയേൽ അതിർത്തി തകർത്തെത്തിയ ഹമാസ് സംഘം നഗ്നയാക്കി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ ജർമൻ ടാറ്റൂ ആർട്ടിസ്റ്റ് ഷാനി ലൂക്ക് (22) ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്നതായി യുവതിയുടെ അമ്മ റിക്കാർഡ ലൂക്ക് വ്യക്തമാക്കി.

ഗാസ മുനമ്പിലെ കുടുംബ സുഹൃത്ത് തന്റെ മകൾ ഹമാസ് നിയന്ത്രണത്തിലുള്ള ഒരു ആശുപത്രിയിൽ ജീവിച്ചിരിപ്പുണ്ടെന്ന് അറിയിച്ചതായി റിക്കാർഡ പ്രതികരിച്ചു. ഷാനി സുരക്ഷിതയായി നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് അവർ ജർമൻ സർക്കാരിനോടും എംബസിയോടും അഭ്യർത്ഥിച്ചു.

‘‘ഷാനി ജീവിച്ചിരിപ്പുണ്ടെന്നും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ഞങ്ങൾക്ക് വിവരം ലഭിച്ചു. ഓരോ മിനിറ്റും നിർണായകമാണ്. ജർമൻ സർക്കാർ വേഗത്തിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നു’’– അവർ പറഞ്ഞു.

തെക്കൻ ഇസ്രയേലിലെ കിബുറ്റ്സ് നഗരത്തിലെ ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിലാണ് ഷാനിയെ തീവ്രവാദികൾ കടത്തിക്കൊണ്ട് പോയത്.
ഷാനിയെ ഹമാസ് പിടികൂടി നഗ്നയായ നിലയിൽ പിക്കപ്പ് ട്രക്കിന്റെ പിന്നിലിരുത്തി കൊണ്ടുപോകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഷാനി മരിച്ചു എന്ന നിലയിൽ വാർത്തകൾ വന്നിരുന്നു. ഷാനിയുടെ ശരീരത്തിൽ തുപ്പുന്ന തീവ്രവാദികളുടെ ദൃശ്യം കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ഷാനിയുടെ മൃതദേഹമെങ്കിലും വിട്ടു നൽകണമെന്നാവശ്യപ്പെട്ട് പിന്നാലെ റിക്കാർഡ രംഗത്ത് വന്നിരുന്നു.

ട്രൈബ് ഓഫ് നോവ മ്യൂസിക് ഫെസ്റ്റിവലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ നരനായാട്ടിൽ സ്വദേശീയരും വിദേശീയരുമായ നിരവധിയാളുകളാണ് കൊല്ലപ്പെട്ടത്. 260 ലധികം മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം ഇവിടെ നിന്ന് കണ്ടെടുത്തത്. ഇതിലേറെയും ചെറുപ്പക്കാരാണ്. ഗാസാ അതിർത്തിയിൽനിന്ന് 5 കിലോമീറ്റർ അകലെയാണു കിബുറ്റ്സ് . വെള്ളിയാഴ്ച രാത്രിയിലെ നൃത്തപരിപാടിക്കുശേഷം ക്യാംപുകളിൽ മിക്കവാറും പേർ ഉറക്കത്തിലായിരിക്കെയാണ് രാവിലെ ആക്രമണമുണ്ടായത്.

അപ്രതീക്ഷിതമായി ഉണ്ടായ വെടിവയ്പിൽനിന്നു രക്ഷപ്പെടാനായി പലവഴിക്കായി ചിതറിയോടിയവരിൽ പലരും 6 മണിക്കൂറിലേറെ മരുഭൂമിയിലെ കുറ്റിക്കാട്ടിലും മറ്റും ഒളിച്ചിരുന്നു. ഒട്ടേറെപ്പേരെ ഹമാസ് സംഘം പിടിച്ചുകൊണ്ടുപോയി. അടുത്ത പ്രദേശമായ റഹാത്തിൽനിന്നുള്ള ഇസ്രയേൽ പൗരന്മാരായ അറബ് വംശജരാണ് ഒടുവിൽ ട്രക്കുകളിലെത്തി പരുക്കേറ്റവരെ അടക്കം രക്ഷിച്ചത്. സംഭവസ്ഥലത്ത് ആയിരത്തോളം കാറുകളാണു ചിതറിക്കിടക്കുന്നത്. വാഹനങ്ങളുടെ ടയറുകൾ വെടിവച്ചു തകർത്തിരുന്നു.

Related Articles

Latest Articles