Saturday, May 18, 2024
spot_img

‘കാമുകിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണം’: കോടതിയെ സമീപിച്ച് യുവാവ്;എന്നാൽ കോടതി വിധി ഇങ്ങനെ

അഹമ്മദാബാദ്: കാമുകിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണം എന്ന ആവശ്യവുമായി കോടതിയെ സമീപിച്ച് യുവാവ്.​ഗുജറാത്തിലെ ബനസ്കന്ദ ജില്ലയിലാണ് സംഭവം. താൻ യുവതിയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചാണ് ജീവിക്കുന്നതെന്നും യുവതിയെ ഭർത്താവിൽ നിന്ന് വിട്ടുകിട്ടണമെന്നുമാണ് യുവാവ് ആവശ്യപ്പെട്ടത്. എന്നാൽ, യുവാവിന്റെ അപേക്ഷ തള്ളിയ ഗുജറാത്ത് ഹൈക്കോടതി 5000 രൂപ പിഴ വിധിച്ചു.

അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി അവളെ മറ്റൊരു വ്യക്തിയുമായി വിവാഹം കഴിപ്പിച്ചു എന്ന് യുവാവ് കോടതിയിൽ പറഞ്ഞു. ഭർത്താവുമായി പിണങ്ങിയ യുവതി കാമുകനോടൊപ്പം താമസിക്കുകയായിരുന്നു. ഇരുവരും ലിവ്-ഇൻ റിലേഷൻഷിപ്പ് കരാറിലും ഒപ്പുവച്ചു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം യുവതിയുടെ വീട്ടുകാരും ബന്ധുക്കളും യുവതിയെ വീണ്ടും ഭർത്താവിനൊപ്പമാക്കിയതിനെ തുടർന്നാണ് കാമുകൻ കോടതിയെ സമീപിച്ചത്. യുവതി ഭർത്താവിന്റെ നിയമവിരുദ്ധ കസ്റ്റഡിയിലാണെന്നും അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി തടവിലാണെന്നും ആരോപിച്ച് ഇയാൾ ഹേബിയസ് കോർപ്പസ് ഹർജിയുമായാണ് കോടതിയെ സമീപിച്ചത്.

യുവതിയെ ഭർത്താവിന്റെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടണമെന്ന് ഇയാൾ പോലീസിനും പരാതി നൽകി. എന്നാൽ, സംസ്ഥാന സർക്കാർ ഇയാളുടെ ഹർജിയെ എതിർത്തു, ഇത്തരമൊരു ഹർജി ഫയൽ ചെയ്യാൻ അവകാശമില്ലെന്നും യുവതി ഭർത്താവിനൊപ്പമാണെങ്കിൽ നിയമവിരുദ്ധമല്ലെന്നും സർക്കാർ അറിയിച്ചു.
കേസ് പരിഗണിച്ച ബെഞ്ച്, യുവതിയുമായുള്ള ഹർജിക്കാരന്റെ വിവാഹം ഇതുവരെ നടന്നിട്ടില്ലെന്നും അവർ ഭർത്താവിൽ നിന്ന് വിവാഹമോചനം നേടിയിട്ടില്ലെന്നും വ്യക്തമാക്കി. അതുകൊണ്ട് തന്നെ യുവതിയെ ഭർത്താവിൽ നിന്ന് അകറ്റാൻ സാധിക്കില്ലെന്നും നിയമവിരുദ്ധമായ കസ്റ്റഡിയാണെന്ന് പറയാനാകില്ലെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരൻ 5,000 രൂപ പിഴ ചുമത്തണമെന്നും പണം സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയിൽ നിക്ഷേപിക്കണമെന്നും കോടതി നിർദേശിച്ചു.

Related Articles

Latest Articles