ജൊഹാന്നാസ്ബർഗ്: ചന്ദ്രനിൽ വിജയകരമായി ലാൻഡർ ഇറക്കിയത് വികസിത ഭാരതത്തിന്റെ ശംഖൊലിയെന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നിലവിൽ ദക്ഷിണാഫ്രിക്കയിലെ ജൊഹാന്നാസ്ബർഗിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുള്ളത്. ചന്ദ്രയാൻ 3 പേടകത്തിന്റെ ലാൻഡിംഗ് അവിടെ നിന്ന് തത്സമയം വീക്ഷിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചരിത്രമുഹൂർത്തം. ഇന്ത്യ ഇപ്പോൾ ചന്ദ്രനിലാണ്. ഭൂമിയിലെ ദൃഢനിശ്ചയം ചന്ദ്രനിൽ യാഥാർഥ്യമായി. ദക്ഷിണ ധ്രുവത്തിൽ നമ്മൾ ആദ്യമായി ലാൻഡർ ഇറക്കി. ഇതുവരെ ഒരു രാജ്യവും അവിടെ ലാൻഡർ ഇറക്കിയിട്ടില്ല. വലിയ നേട്ടമാണിത്. ചന്ദ്രനെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഇത് ഉപകരിക്കും. വിക്രം എന്നാൽ വീരത്വം എന്നാണ് സംസ്കൃതത്തിൽ അർഥം. ലോകത്തിലെ എല്ലാ രാജ്യങ്ങളും ഒരു കുടുംബം എന്നതാണ് ഇന്ത്യയുടെ നിലപാട്. ഇത് മാനവരാശിയുടെ വിജയമാണ്. അമ്പിളിമാമൻ വളരെ ദൂരെയാണെന്നാണ് ചെറുപ്പത്തിൽ അമ്മാമാർ പറഞ്ഞുതരുന്നത്. എന്നാൽ ചന്ദ്രൻ അടുത്താണെന്ന് തെളിയിച്ചിരിക്കുന്നു. ചന്ദ്രൻ ഇപ്പോൾ വിനോദ സഞ്ചാരം നടത്താൻ സാധിക്കുന്നത്ര ദൂരത്തിലായിരിക്കുകയാണ്” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും ചെയ്തു