തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഏകദിന ക്രിക്കറ്റ് മത്സരത്തിന് വിനോദ നികുതി കുറയ്ക്കാനാവില്ലെന്ന് വീണ്ടും വ്യക്തമാക്കി മന്ത്രി വി.അബ്ദുറഹിമാന്‍. 24 ശതമാനം വരെ നികുതി ഈടാക്കാൻ സാധിക്കുമായിരുന്നിട്ടും 12 ശതമാനമായി നിശ്ചയിച്ചു. സ്റ്റേഡിയത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കും മറ്റും സര്‍ക്കാരിനു പണ ചിലവുണ്ട്. സ്റ്റേഡിയം വൃത്തിയാക്കുന്ന തിരുവനന്തപുരം കോര്‍പറേഷനും ഏറെ ചെലവുകളുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷനാണു ടിക്കറ്റ് നിരക്ക് കുറയ്ക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി .
കഴിഞ്ഞ തവണ നടന്ന ട്വന്റി20 മത്സരത്തിന് കോര്‍പറേഷന്‍ വിനോദനികുതി ഇളവ് നല്‍കിയിരുന്നു. ഇക്കുറി ടിക്കറ്റ് നിരക്കിന്റെ 24 ശതമാനം നികുതി ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ 12 ശതമാനമാക്കി നിശ്ചയിച്ചു. നികുതി കൂടിയെങ്കിലും ടിക്കറ്റ് നിരക്ക് കുറച്ചതിനാല്‍ കാണികള്‍ക്ക് അധികഭാരമില്ലെന്ന കണ്ടെത്തലിലാണ് കെസിഎ. വിനോദനികുതി 12 ശതമാനമാക്കി ഉയര്‍ത്തിയതിനാല്‍ 1000 രൂപയുടെ ടിക്കറ്റിന് ജിഎസ്ടി ഉള്‍പ്പെടെ 1476 രൂപ നല്‍കണം. വിദ്യാര്‍ഥികള്‍ക്ക് 650 രൂപയാണ് നിരക്ക്.
പട്ടിണി കിടക്കുന്നവര്‍ ക്രിക്കറ്റ് കളി കാണേണ്ട എന്ന മന്ത്രി വി.അബ്ദുറഹിമാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.