Sunday, September 20, 2026

സർക്കാർ ബംഗ്ലാവ് ഒഴിയണം, അല്ലെങ്കിൽ ബലം പ്രയോഗിക്കേണ്ടി വരും; മഹുവയ്ക്ക് കർശന നിർദേശവുമായി കേന്ദ്രം

തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്രയ്ക്ക് എംപിയെന്ന നിലയിൽ അനുവദിച്ച സർക്കാർ ബംഗ്ലാവ് ഉടൻ ഒഴിയണമെന്ന് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ. സർക്കാർ വസ്‌തുക്കൾ കൈകാര്യം ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്‌സ് ആണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്. മഹുവ സ്വയം ഒഴിഞ്ഞില്ലെങ്കിൽ ബലംപ്രയോഗിച്ച് നീക്കേണ്ടി വരുമെന്ന് നോട്ടിസിൽ പറയുന്നു. ഇതിനെതിരെ മഹുവ ഡൽഹി ഹൈക്കോടതിയെ സമീപിക്കും.

അദാനിക്കെതിരെ പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ സ്വീകരിച്ചുവെന്ന ആരോപണത്തെ തുടർന്ന് പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം മഹുവ മൊയ്ത്രയെ എംപി സ്ഥാനത്തുനിന്നു കഴിഞ്ഞ മാസം പുറത്താക്കിയിരുന്നു. ബംഗാളിലെ കൃഷ്ണനഗറിൽനിന്നാണു മഹുവ ലോക്സഭയിലെത്തിയത്. വസതി ഒഴിയുന്നതിന് മഹുവയ്ക്ക് ആവശ്യത്തിനു സമയം നൽകിയിട്ടും പാലിക്കാത്തതിനെ തുടർന്നാണ് നോട്ടിസ് നൽകിയതെന്ന് അധികൃതർ‌ പറഞ്ഞു.

ഡൽഹിയിലെ ടെലിഗ്രാഫ് ലെയ്‌നിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിലാണ് മൊയ്ത്ര താമസിക്കുന്നത്. എംപി സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട് ഒരു മാസത്തിന് ശേഷം, ജനുവരി 7നാണ് മഹുവയ്ക്കുള്ള സർക്കാർ വസതിയുടെ അലോട്ട്മെന്റ് റദ്ദാക്കിയത്. ഈ വർഷം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ വസതിയിൽ താമസിക്കുന്നതിനു മഹുവ സമയം തേടിയിരുന്നു. സർക്കാർ വസതി ഇപ്പോൾ നഷ്ടപ്പെടുന്നത് തന്റെ പ്രചാരണത്തിന് തടസ്സമാകുമെന്ന് അവർ പറഞ്ഞു.

ബംഗ്ലാവിൽ തുടരാൻ അനുവദിക്കണമെന്ന് ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റിനോട് അഭ്യർഥിക്കാൻ ഡൽഹി ഹൈക്കോടതി, മഹുവയോട് നിർദേശിച്ചിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ പണം നൽകി ആറ് മാസം വരെ താമസിക്കാൻ നിയമമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കുടിയൊഴിപ്പിക്കൽ നടപടികളെ കോടതി തടഞ്ഞിട്ടില്ലെന്ന് നോട്ടിസിൽ പറഞ്ഞു. നോട്ടിസിനെതിരെ കോടതിയെ സമീപിച്ചാൽ, എല്ലാ മാസവും നഷ്ടപരിഹാരത്തുക നൽകാൻ അവർ ബാധ്യസ്ഥയായിരിക്കുമെന്നും നോട്ടിസിൽ പറയുന്നു.

Related Articles

Latest Articles