ബെംഗളൂരു: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ‘ഹർ ഘർ തിരംഗ‘ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്ത് ആഘോഷം പുരോഗമിക്കുകയാണ്. ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ സംഘടിപ്പിക്കാനാണ് കർണ്ണാടക സർക്കാരിന്റെ നീക്കം. ഇതിന്റെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഒരുക്കങ്ങൾ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അവലോകനം ചെയ്തു. ഒരു കോടിയിലധികം വീടുകളിൽ ദേശീയ പതാക ഉയർത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്.
“രാജ്യത്തോടുള്ള ആദരവോടും ബഹുമാനത്തോടും ജനങ്ങളെ അണിനിരത്തി പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഒരു കോടിയിലധികം വീടുകളിൽ പതാക ഉയർത്താനാണ് തങ്ങൾ ഉദ്ദേശിക്കുന്നത്” എന്ന് ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘ഹർ ഘർ തിരംഗ’ ക്യമ്പയിൻ വിജയിപ്പിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദ്ദേശവും നൽകി. പതാക വിതരണവും പുരോഗമിക്കുകയാണ്. അമൃത് മഹോത്സവത്തിന്റെ സ്മരണയ്‌ക്കായി ആഗസ്ത് 13 ന് പതാക ഉയർത്തണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ മാർഗ നിർദ്ദേശങ്ങളനുസരിച്ച് വരുന്ന മൂന്ന് ദിവസങ്ങളിൽ എല്ലാം ദിവസവും സർക്കാർ ഓഫീസുകളിൽ പതാക ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യണമെന്നും അദ്ദേഹം വിശദീകരിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സ്മരണാർത്ഥം ആഗസ്റ്റ് 9 മുതൽ 14 വരെ അതാത് ജില്ലകളിലെ സ്വാതന്ത്ര്യ സമര സേനാനികളെ അവരുടെ വീടുകളിൽ എത്തി ആദരിക്കണമെന്നും ജില്ലാ ചുമതലയുള്ള മന്ത്രിമാരും ഇതിന്റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.