കൊച്ചി: അരിക്കൊമ്പനെ മാറ്റാൻ പറമ്പിക്കുളത്തിന് പകരം മറ്റൊരു സ്ഥലം നിർദേശിക്കില്ലെന്ന് സർക്കാർ. എവിടേക്ക് മാറ്റണമെന്ന് വിദഗ്ധ സമിതി തന്നെ തീരുമാനിക്കട്ടേയെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതോടൊപ്പം അരിക്കൊമ്പനെ എവിടേക്ക് മാറ്റണമെന്ന സ്ഥലങ്ങളുടെ വിവരങ്ങളടങ്ങിയ നിർദേശം സർക്കാർ മുദ്രവെച്ച കവറിൽ കൈമാറണം. മാത്രമല്ല, ഇക്കാര്യം പരസ്യപ്പെടുത്തരുതെന്നും സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. അഡീഷണൽ അഡ്വക്കേറ്റ് ജനറലാണ് ഇത് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.
പറമ്പിക്കുളത്തേക്ക് അരിക്കൊമ്പനെ മാറ്റുന്നതിൽ വലിയ പ്രതിഷേധമാണ് നിലനിൽക്കുന്നത്. അതിനാൽ മറ്റ് ചില നിർദേശങ്ങൾ കൂടി വിദഗ്ധ സമിതിക്ക് മുന്നിലേക്ക് വയ്ക്കുന്നുവെന്നും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അറിയിച്ചു. അതേസമയം, ഈ നിർദേശങ്ങൾ എന്തൊക്കെയാണെന്ന് സർക്കാർ വെളിപ്പെടുത്തിയിട്ടില്ല. സർക്കാർ നിർദേശിക്കുന്ന സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് പറഞ്ഞാൽ പറമ്പിക്കുളത്തിന് സമാനമായ സാഹചര്യം ഉണ്ടാകുമെന്ന ആശങ്കയിലാണ് സർക്കാർ.