കൊൽക്കത്ത :പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബംഗാളിൽ അരങ്ങേറിയ വ്യാപക അക്രമങ്ങൾക്കിടെ സമാധാനം ഉറപ്പാക്കാൻ ഗവർണർ സി.വി.ആനന്ദബോസിന്റെ നേതൃത്വത്തിലുള്ള ഊർജിത ശ്രമങ്ങൾ . ഗവർണറുടെ ഇടപെടലിൽ പൊതുജനങ്ങളിൽനിന്ന് നേരിട്ട് പരാതികൾ സ്വീകരിക്കുന്നതിനായി രാജ് ഭവനിൽ ‘പീസ് റൂം’ തുറന്നു. ഇവിടെ സ്വീകരിക്കുന്ന പരാതികൾ തുടര്‍ നടപടികൾക്കായി സംസ്ഥാന സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മിഷനും കൈമാറും.
ആക്രമബാധിത മേഖലകളില്‍ ഗവർണർ കഴിഞ്ഞ രണ്ടു ദിവസമായി സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സമാധാനമുറപ്പാക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾ. ‘‘എന്താണ് സംഭവിച്ചതെന്ന് ഞാൻ നേരിട്ട് കണ്ടു. കലാപം അംഗീകരിക്കാനാകില്ല. സാധാരണ ജനങ്ങൾക്ക് അവരുടേതായ അവകാശങ്ങളുണ്ട്’’– ഗവർണർ പ്രതികരിച്ചു. തെരഞ്ഞെടുപ്പിലെ നാമനിർദേശപത്രികകളുമായി ബന്ധപ്പെട്ട് വിവിധ അക്രമസംഭവങ്ങളിലായി പശ്ചിമ ബംഗാളിൽ നിലവിൽ 7 പേരാണ് കൊല്ലപ്പെട്ടത്.