യുദ്ധം പതിമൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇസ്രായേൽ – ഹമാസ് സംഘർഷം രക്ത രൂക്ഷിതമായി തന്നെ തുടരുകയാണ്. ഹമാസാണ് യുദ്ധം തുടങ്ങിവച്ചതെങ്കിലും ഇസ്രയേലിന്റെ തിരിച്ചടിയിൽ ഞെട്ടിവിറച്ചിരിക്കുകയാണ് ഹമാസ്. അതേസമയം, യുദ്ധത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ ഭാരതം ഇസ്രയേലിനെയായിരുന്നു പിന്തുണയ്ക്കുന്നത്. ഭാരതത്തിന് പിന്നാലെ നിരവധി രാജ്യങ്ങളായിരുന്നു ഇസ്രായേലിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയതും. ഇപ്പോഴിതാ, ഇസ്രായേലിനെതിരായ യുദ്ധത്തിൽ ഇന്ത്യ തങ്ങളെ പിന്തുണയ്‌ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹമാസ് വക്താവ് ഒസാമ ഹംദാൻ. സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഒസാമയുടെ ഈ പ്രതികരണം.
ഇസ്‌ലാമിക് ജിഹാദ് ഇസ്രയേലിനെ മാത്രമേ ആക്രമിക്കൂ. ഞങ്ങളുടെ ധൈര്യം തകർക്കാൻ അവർ ആഗ്രഹിക്കുകയാണ്. റോക്കറ്റുമായി ബന്ധപ്പെട്ട തെളിവുകൾ പലസ്തീൻ അതോറിറ്റി ആശുപത്രിയിൽ നിന്ന് ശേഖരിച്ചുവരികയാണ്. ഇതുവരെ ഗാസയിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളായിരുന്നു ആശുപത്രികൾ. രോഗികൾ മാത്രമല്ല, മറ്റുള്ളവരും അവിടെ ഒളിച്ചു കഴിയുകയായിരുന്നുവെന്നും ഒസാമ ഹംദാൻ പറയുന്നു. ഇസ്രായേൽ ഇത് അറിയുകയും ആക്രമണം നടത്തുകയും ചെയ്തു. ഗാസയിലെ ഒരു സ്ഥലവും ഇനി സുരക്ഷിതമല്ല. പാലസ്തീനികളുടെ പ്രതീക്ഷ നഷ്ടപ്പെട്ടു. ആരും ഇതിനെക്കുറിച്ച് സംസാരിക്കുന്നില്ല. അന്താരാഷ്‌ട്ര സമൂഹം ഇതിനെക്കുറിച്ച് ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. അമേരിക്ക സമാധാന ചർച്ചകൾ വാഗ്ദാനം ചെയ്യണം. പാലസ്തീൻ പ്രദേശങ്ങൾ എത്രയും വേഗം വിട്ടുപോകാൻ ഇസ്രായേലിനെ നിർബന്ധിക്കണം. പാലസ്തീനികൾക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങൾ ഇസ്രായേലിലേക്ക് അയക്കുന്നത് അവർ അവസാനിപ്പിക്കണമെന്നും ഒസാമ ഹംദാൻ പറയുന്നു. അതേസമയം, ഇന്ത്യ മുൻപ് എല്ലായ്‌പ്പോഴും പാലസ്തീനെ പിന്തുണച്ചിട്ടുണ്ട്. ഈ സമയത്തും ഇന്ത്യ ഞങ്ങളെ പിന്തുണയ്‌ക്കണമെന്നും ഇസ്രായേലിന്റെ ആക്രമണത്തിനെതിരെ നിലകൊള്ളണമെന്നും ഇപ്പോൾ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇന്ത്യ ഞങ്ങൾക്ക് പ്രധാനമാണ്, വളരെ പ്രധാനപ്പെട്ട പങ്ക് ഇന്ത്യയ്‌ക്ക് വഹിക്കാനാകും. പാലസ്തീന് പിന്തുണയായി ഇന്ത്യ നിൽക്കണം. ആക്രമണം മതിയെന്ന വ്യക്തമായ സന്ദേശം അന്താരാഷ്‌ട്ര സമൂഹത്തിനും അമേരിക്കയ്‌ക്കും നൽകാൻ ഇന്ത്യക്ക് കഴിയും. ഇസ്രായേൽ വരുത്തിയ നാശത്തിന് ശേഷമുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഞങ്ങളെ ഇന്ത്യൻ സർക്കാർ സഹായിക്കണമെന്നുമാണ് ഹമാസ് വക്താവിന്റെ ആവശ്യം.
എന്തായാലും ഹമാസ് നേതാവിന്റെ പ്രസ്താവനയിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. ഭാരതത്തെ ഇന്ന് പല ഭീകര സംഘടനകളും ഭയക്കുന്നുണ്ട്. ഭാരതം വിചാരിച്ചാൽ എല്ലാ രാജ്യങ്ങളും അവരോടൊപ്പം നിൽക്കുമെന്നും തങ്ങൾ അതിലൂടെ നിക്ഷ്പ്രഭമായി തീരുമെന്ന ഭയം ഹമാസ് അടക്കമുള്ള ഭീകര സംഘടനകൾക്കുണ്ട്. അതുകൊണ്ട് തന്നെയാണ് തങ്ങളെ സഹായിക്കണമെന്ന അപേക്ഷയുമായി ഹമാസ് വക്താവ് രംഗത്തെത്തിയിരിക്കുന്നതും.