ടെൽഅവീവ്: ലെബനണിലെ ഹിസ്ബുള്ള ഭീകര സംഘത്തിന്റെ കേന്ദ്രങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സൈന്യം. കഴിഞ്ഞ ദിവസം ഇസ്രായേലിൽ നടന്ന ഹിസ്ബുള്ള ഭീകരരുടെ ആക്രമണത്തിന് മറുപടിയായാണ് സൈന്യം പ്രത്യാക്രമണം നടത്തിയതെന്ന് പ്രതിരോധ സേന അറിയിച്ചു.
ഹിസ്ബുള്ള കേന്ദ്രമായ റോഷ് ഹനിക്രയിലേക്കും ഇസ്രായേൽ സൈന്യം വ്യോമാക്രമണം നടത്തി. ഹമാസ് ഭീകരരുടെ ആക്രമണത്തെ പ്രതിരോധിക്കുന്നതിനിടെയാണ് അതിർത്തി പ്രദേശങ്ങളിൽ ഹിസ്ബുള്ള ഭീകരരുടെ ആക്രമണം ഉണ്ടായത്. അതിർത്തിയിലെ നിരവധി സൈനിക പോസ്റ്റുകൾ ഹിസ്ബുള്ള ഭീകരവാദികൾ ആക്രമിച്ചു. ലെബനനിൽ നിന്ന് ഒമ്പത് റോക്കറ്റുകൾ ഉപയോഗിച്ച് ആക്രമണം നടത്തി. കിര്യത് ഷ്‌മോണയിൽ ഉൾപ്പെടെ നിരവധി സമീപ പ്രദേശങ്ങളിൽ സൈറണുകൾ സ്ഥാപിച്ചതായി പ്രതിരോധ സൈന്യം അറിയിച്ചു
രണ്ട് ദിവസം മുമ്പും ഹിസ്ബുള്ള ഭീകര സംഘത്തിനെതിരെ ഇസ്രായേൽ സൈന്യം ആക്രമണം നടത്തിയിരുന്നു. ലെബനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു സേന വ്യോമാക്രമണം നടത്തിയത്. ഹമാസ് ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിന് നേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തുന്നതിനിടയിലാണ് സംഘർഷം ശക്തമായത്.