കൊല്ലം: സൈനികനേയും സഹോദരനെയും മർദിച്ച സംഭത്തിൽ, കിളികൊല്ലൂർ പോലീസ് സ്റ്റേഷനിലെ കൂടുതൽ പോലീസുകാർക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി പരാതിക്കാരൻ. ആക്രമണം നടത്തിയവർക്ക് സസ്പെൻഷൻ നൽകിയാൽ പോരെന്നും ക്രിമിനൽ കേസെടുക്കണമെന്നുമാണ് യുവാവിന്റെ ആവശ്യം. കള്ളക്കേസെടുത്ത ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ കോടതിയെ സമീപിക്കുമെന്നും മര്‍ദ്ദനമേറ്റ വിഘ്നേഷ് പറയുന്നു.
പോലീസ് സ്റ്റേഷനിൽ നടന്ന കുറ്റകൃത്യം തെളിവുകളടക്കം പുറത്ത് വന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥര്‍ ആദ്യം മുതലേ സ്വീകരിച്ചത്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് തല്ലിച്ചതച്ചതെന്നാണ് വിഘ്നേഷ് നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ ജില്ലാ പോലീസ് മേധാവി ഡിഐജി ആർ നിശാന്തിനിക്ക് നൽകിയ റിപ്പോര്‍ട്ടിൽ എസ്.എച്ച്.ഒ വിനോദും എസ്.ഐ അനീഷും യുവാക്കളെ മര്‍ദ്ദിച്ചതായി പറയുന്നില്ല. മാത്രമല്ല നടപടി നാല് പേരിലേക്ക് ഒതുങ്ങുകയുമായിരുന്നു.
ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത നടപടി കൊണ്ട് മാത്രം താൻ തൃപ്തയല്ലെന്ന് മര്‍ദ്ദനമേറ്റ വിഘ്നേഷിന്റെ അമ്മ പറഞ്ഞു. പോലീസിൽ നിന്നും നീതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും വിഘ്നേഷിന്റെ അമ്മ സലീല കുമാരി പറഞ്ഞു.