ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ ഇടപെടില്ലെന്ന് ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ലെബനനിലെ തീവ്രവാദി സംഘടനയായ ഹിസ്ബുള്ള. ഇസ്രായേലില്‍ ഇക്കഴിഞ്ഞ ദിവസം ഹമാസ് തീവ്രവാദികൾ ആരംഭിച്ച ആക്രമണങ്ങളില്‍ ഞായറാഴ്ച മുതല്‍ ഹിസ്ബുള്ള പങ്കുചേര്‍ന്നിരുന്നു. ഇസ്രായേലിന്റെ ഭാഗമായ അതിര്‍ത്തിപ്രദേശങ്ങളിലേക്ക് വലിയതോതില്‍ പീരങ്കികളും ഷെല്ലുകളും മിസൈലുകളും പ്രയോഗിച്ചതായി ഹിസ്ബുള്ള അവകാശപ്പെട്ടിരുന്നു. ഇസ്രയേലില്‍ വ്യോമ, കടല്‍, കര മാര്‍ഗങ്ങളില്‍ ഹമാസ് ആക്രമണം നടത്തിയതിനെ ഹിസ്ബുള്ള പ്രശംസിച്ചിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള പലസ്തീന്‍ ഭരണകൂടത്തിന്റെ നേതൃത്വവുമായി നേരിട്ട് ബന്ധപ്പെട്ടതായും ഹിസ്ബുള്ള അറിയിച്ചു. ഇതിന് പിന്നാലെ ലെബനിനുള്ളിൽ കടന്ന് ഇസ്രയേലി സൈന്യം കനത്ത തിരിച്ചടി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുദ്ധത്തിൽ നിന്നുള്ള പിന്മാറ്റം.
ആരാണ് ഹിസ്ബുള്ള?
ഷിയാ മുസ്ലിങ്ങളുടെ രാഷ്ട്രീയ പാര്‍ട്ടിയും തീവ്രവാദ സംഘടനയുമാണ് ഹിസ്ബുള്ള. ലെബനന്‍ ആസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ലെബനീസ് ആഭ്യന്തര യുദ്ധത്തിനിടയില്‍ 1982-ലാണ് ഹിസ്ബുള്ളയുടെ പിറവി. ഇറാനിന്റെ പിന്തുണയുള്ള ചില സംഘടകളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇസ്രയേലിന് എതിരായി നിലകൊള്ളുന്ന ഹിസ്ബുള്ള മിഡില്‍ ഈസ്റ്റിലെ പശ്ചാത്യരാജ്യങ്ങളുടെ ഇടപെടലിനെയും എതിര്‍ക്കുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള നിരവധി രാജ്യങ്ങള്‍ ഹിസ്ബുള്ളയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹിസ്ബുള്ളയും ഹമാസും 1980-കളിലാണ് രൂപം കൊണ്ടത്. ഇരു സംഘടനകളും ഇസ്ലാം പ്രതിരോധ സംഘടനകളായാണ് കണക്കാക്കുന്നത്. അതേസമയം, ഹമാസ് സുന്നി സംഘടനയാണ്. കാഴ്ചപ്പാടുകളിലും ഇസ്ലാമിക വിഭാഗത്തിലും വ്യത്യാസമുണ്ടെങ്കിലും രണ്ടുസംഘടനകളും ദീര്‍ഘകാലമായി സഖ്യകക്ഷികളാണ്. ഇസ്രയേലിനെതിരായ പോരാട്ടത്തില്‍ പങ്കാളികളാകുക എന്നതാണ് ഹമാസിന്റെയും ഹിസ്ബുള്ളയുടെയും ലക്ഷ്യം. ലെബനനില്‍ പ്രവര്‍ത്തിക്കുന്ന ഹിസ്ബുള്ള ഇറാഖ്, സിറിയ, പാലസ്തീന്‍ തുടങ്ങിയ രാജ്യങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നുണ്ട് . 2006-ല്‍ ഹിസ്ബുള്ളയും ഇസ്രായേലും 34 ദിവസത്തെ യുദ്ധത്തിലേര്‍പ്പെട്ടിരുന്നു. ഈ യുദ്ധത്തില്‍ ലെബനനില്‍ 1,200-ലധികം പേരും മറുവശത്ത് ഇസ്രായേലില്‍ 160 പേരും മരിച്ചിരുന്നു.