തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയി അധികൃതർക്ക് തലവേദനയുണ്ടാക്കിയ ഹനുമാൻ കുരങ്ങ് മരത്തിന്റെ മുകളിൽ തുടരുകയാണ്.കുരങ്ങിനെ മയക്ക് വെടി വയ്‌ക്കേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് മന്ത്രി ചിഞ്ചു റാണി പറഞ്ഞു.കുരങ്ങ് സ്വയം മരത്തില്‍ നിന്ന് ഇറങ്ങുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃഗശാലയില്‍നിന്ന് പുറത്തു ചാടിയ ഹനുമാന്‍കുരങ്ങ് മൃഗശാലാ കോമ്പൗണ്ടില്‍ ഇന്നലെ തിരിച്ചെത്തിയിരുന്നു. മൃഗശാലയുടെ ഉള്ളില്‍ തന്നെയുണ്ടെങ്കിലും കുരങ്ങ് കൂട്ടില്‍ കയറിയിട്ടില്ല.
മൃഗശാലാ ജീവനക്കാരുടെ നേതൃത്വത്തില്‍ നടന്ന തിരച്ചിലിലാണ് കുരങ്ങ് മൃഗശാലയില്‍ തിരിച്ചെത്തിയതായി കണ്ടെത്തിയത്. കുരങ്ങിനെ നിരീക്ഷിക്കാനായി ജീവനക്കാരെ പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്. വ്യാഴാഴ്ച മന്ത്രി ജെ ചിഞ്ചുറാണിയുടെ സാന്നിധ്യത്തില്‍ പുതുതായെത്തിയ സിംഹങ്ങളെയും ഹനുമാന്‍ കുരങ്ങുകളെയും പ്രദര്‍ശനത്തിനായി തുറന്ന കൂട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടാണ് തിരുപ്പതിയില്‍നിന്നും പുതുതായി കൊണ്ടുവന്ന ഒരു ജോഡി ഹനുമാന്‍കുരങ്ങുകളിലെ പെണ്‍കുരങ്ങ് കോമ്പൗണ്ടിന് പുറത്തേക്ക് ചാടിപ്പോയത്.