Thursday, May 16, 2024
spot_img

പ്രതിമയുടെ കൊലപാതകത്തിന്റെ ചുരുളുകളഴിയുന്നു !മുൻ ഡ്രൈവർ കസ്റ്റഡിയിൽ ; കൊലപാതകത്തിലേക്ക് നയിച്ചത് ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിന്റെ വൈരാഗ്യം

കര്‍ണാടകയിലെ ഖനിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. പ്രതിമയുടെ കൊലപാതകത്തില്‍ ഒരാൾ കസ്റ്റഡിയിൽ. മുന്‍ ഡ്രൈവര്‍ കിരണിനെയാണ് പോലീസ് പിടികൂടിയത്. ഇയാളെ പ്രതിമ ഒരാഴ്ച മുമ്പ് ജോലിയിൽ നിന്ന് പിരിച്ചു വിടുകയും മറ്റൊരാളെ നിയമിക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്നുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം. ഇക്കാര്യം പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ മൂന്നുപേരെയാണ് പോലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തിരുന്നത്. ഇവരെ വിശദമായി ചോദ്യംചെയ്തതിന് പിന്നാലെയാണ് കൊലയ്ക്ക് പിന്നില്‍ മുന്‍ഡ്രൈവറാണെന്ന വിവരം ലഭിച്ചത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

ദൊഡ്ഡക്കല്ലസാന്ദ്ര സുബ്രഹ്‌മണ്യപുരയിലെ ഗോകുലം അപ്പാര്‍ട്ട്മെന്റില്‍ പ്രതിമയെ ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഇവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ലഭിക്കാത്തതിനെ തുടര്‍ന്ന് സഹോദരന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്നനാണ് വിവരം. ശ്വാസം മുട്ടിച്ചും കഴുത്തറുത്തുമാണ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.

കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായ പ്രതിമ അഞ്ചുവര്‍ഷത്തോളമായി അപ്പാര്‍ട്ട്മെന്റില്‍ തനിച്ചാണ് താമസിച്ചിരുന്നത്. ഭര്‍ത്താവ് ശിവമോഗ തീര്‍ഥഹള്ളിയിലാണ് താമസം. 12 വയസ്സുള്ള ഒരുമകനുണ്ട്.

വിധാന്‍ സൗധയ്ക്ക് സമീപത്തെ വി.വി. ടവറിലാണ് പ്രതിമയുടെ ഓഫീസ്. ശനിയാഴ്ച വൈകീട്ട് 6.30 വരെ പ്രതിമ ഓഫീസിലുണ്ടായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിമ വീട്ടില്‍ തിരിച്ചെത്തിയെന്നും രാത്രി എട്ടിനും ഞായറാഴ്ച രാവിലെ ഒമ്പതിനും ഇടയിലാണ് കൊലപാതകം നടന്നതെന്നുമാണ് പോലീസ് പറയുന്നത്. പ്രാഥമികാന്വേഷണത്തില്‍ വീട്ടില്‍നിന്ന് വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞദിവസം പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.

Related Articles

Latest Articles