കോഴിക്കോട്: ഇങ്ങാപ്പുഴയിലെ പരീക്ഷാ കേന്ദ്രത്തിൽ ഇന്ന് നടന്ന നീറ്റ് പരീക്ഷ തുടങ്ങിയത് രണ്ടു മണിക്കൂർ വൈകി. ഇന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കഴിയേണ്ട പരീക്ഷ രാത്രി ഏഴരയോടെയാണ് തീർന്നത്. ചോദ്യപേപ്പറിന്റെ എണ്ണത്തിലുണ്ടായ കുറവ് മൂലമാണ് പരീക്ഷ തുടങ്ങാൻ വൈകിയതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
നേരത്തെ കോട്ടയത്ത് നീറ്റ് പരീക്ഷയ്ക്ക് താമസിച്ചാണ് ചോദ്യപേപ്പർ നൽകിയതെന്ന് പരാതി ഉയർന്നിരുന്നു. ചാന്നാനിക്കാട് ശ്രീനാരായണ പബ്ലിക് സ്കൂളിൽ ബയോമെട്രിക് റജിസ്ട്രേഷൻ വൈകിയതോടെയാണ് കുട്ടികൾക്ക് കൂൾ ഓഫ് ടൈം നഷ്ടമായത്. പരീക്ഷയുടെ അവസാനം നഷ്ടമായ സമയം അനുവദിക്കുമെന്ന് കരുതിയെങ്കിലും അനുവദിച്ചില്ല. നാനൂറിലധികം കുട്ടികൾ പരീക്ഷ എഴുതുന്ന സെന്ററിൽ ബയോമെട്രിക് റജിസ്ട്രേഷൻ നടത്താതെ കൂട്ടത്തോടെ ഹാളിൽ കയറ്റിയതായും മാതാപിതാക്കൾ ആരോപിച്ചു.