ലഖ്‌നൗ: നവദമ്പതിമാരെ വിവാഹം കഴിഞ്ഞതിന്റെ പിറ്റേദിവസം മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തർപ്രദേശ് ഗോദിയ സ്വദേശികളായ പ്രതാപ് യാദവ്(24) ഭാര്യ പുഷ്പ(22) എന്നിവരെയാണ് കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഇരുവരുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഇരുവർക്കും ഹൃദയസംബന്ധമായ അസുഖങ്ങൾ ഒന്നും തന്നെയില്ല. ആയതിനാൽ ഇരുവരുടെയും മരണത്തിൽ ദുരൂഹത നിലനിൽക്കുകയാണ്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും മരിച്ചവരുടെ ആന്തിരാകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും ബല്‍റാംപുര്‍ എസ്.പി. പ്രശാന്ത് വര്‍മ അറിയിച്ചു. മേയ് 30നാണ് പ്രതാപ് യാദവിന്റെയും പുഷ്പയുടെയും വിവാഹം നടന്നത്. ബുധനാഴ്ച വൈകിട്ടോടെ വിവാഹചടങ്ങുകള്‍ക്ക് ശേഷം ഇരുവരും പ്രതാപിന്റെ വീട്ടിലെത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചയായിട്ടും നവദമ്പതിമാര്‍ കിടപ്പുമുറിക്കുള്ളില്‍നിന്ന് പുറത്തുവരാത്തതിനെ തുടർന്ന് വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ പോലീസിനെ വിവരമറിയിച്ചു. ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളില്ലെന്നാണ് കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പോലീസ് പറയുന്നത്. മാത്രമല്ല, ആരും മുറിയില്‍ അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങളില്ല. ഇരുവരുടെയും ശരീരത്തില്‍ മുറിവോ മറ്റുപരിക്കുകളോ ഇല്ലെന്നും പോലീസ് വ്യക്തമാക്കി.