കോഴിക്കോട്:ബുധനാഴ്ച അർധരാത്രി മുതലാണ് രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻ.ഐ.എ. റെയ്ഡ് നടത്തിയത്. കേരളത്തിൽ വിവിധ ജില്ലകളിലായി 70 കേന്ദ്രങ്ങളിലായിരുന്നു എൻ.ഐ.എ. പരിശോധന നടത്തിയത്. പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന മിന്നൽ പരിശോധന കഴിഞ്ഞ തോടെ അവരുടെ സ്ലീപ്പിംഗ് സെല്ലുകൾ ഉണർന്നു തുടങ്ങി എന്നും ചില നേതാക്കൾ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങിക്കഴിഞ്ഞുവെന്നും കുമ്മനം രാജശേഖരൻ തുറന്നടിച്ചു.തന്റെ ഫേസ്ബുക്കിൽ പോസ്റ്റിട്ടയായിരുന്നു കുമ്മനത്തിന്റെ പ്രതികരണം.പോസ്റ്റിന്റെ പൂർണ്ണ രൂപമിങ്ങനെ
പോപ്പുലർ ഫ്രണ്ടിന്റെ താവളങ്ങളിൽ നടന്ന മിന്നൽ പരിശോധന കഴിഞ്ഞ തോടെ അവരുടെ സ്ലീപ്പിംഗ് സെല്ലുകൾ ഉണർന്നു തുടങ്ങി. ചില നേതാക്കൾ പെട്ടെന്നു തന്നെ കൂറു കാട്ടി രംഗത്തിറങ്ങിക്കഴിഞ്ഞു.
സി.പി.എം. ലെ എ.എം. ആരിഫ് എം.പി.യിൽ നിന്ന് കേട്ടതും അത്തരം ശബ്ദമാണ്. പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിനെ വിമർശിച്ച് ആദ്യം രംഗത്തെത്തിയ സി.പി.എം. നേതാവ് അദ്ദേഹമാണ്. പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങളോടുള്ള പ്രതിബദ്ധത വെളിപ്പെടുത്തുന്നതാണ് ആരിഫിന്റെ വാക്കുകൾ.
ഏക പക്ഷീയമായ റെയ്ഡാണ് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ നടന്നതെന്നാണ് ആരിഫ് പറയുന്നത്. ഇന്ന് പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിലാണ് കേന്ദ്ര ഏജൻസികൾ റെയ്ഡിന് എത്തിയതെങ്കിൽ നാളെ എത്തുക സി.പി.എം. ഓഫീസുകളിലായിരിക്കുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. ഈ രണ്ട് പ്രസ്ഥാനങ്ങളും സമാന സ്വഭാവം പുലർത്തുന്നവയാണെന്നാണോ ആരിഫിന്റെ വാക്കുകളിൽ നിന്ന് മനസ്സിലാക്കേണ്ടത് ?
തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി മുൻ കാലങ്ങളിൽ രഹസ്യ ചങ്ങാത്തമുണ്ടാക്കിയിട്ടുണ്ടെങ്കിലും പരസ്യമായി അവരെ വെള്ള പൂശാൻ സി.പി.എം. ഇതേ വരെയും കൂട്ടാക്കിയിട്ടില്ല. മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദൻ , പോപ്പുലർ ഫ്രണ്ട് തീവ്രവാദ സംഘടനയാണെന്ന് മുമ്പ് പറഞ്ഞത് ആരിഫ് മറന്നു പോയാലും മറ്റു നേതാക്കൾ ഓർക്കുന്നുണ്ടാവും.
ആരിഫ് പറഞ്ഞതാണോ പോപ്പുലർ ഫ്രണ്ട് റെയ്ഡിനെപ്പറ്റി സി.പി.എം. ന്റെയും അഭിപ്രായം എന്നറിയാനും താല്പര്യമുണ്ട്.