ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറ് കവിഞ്ഞു.150-ലധികം പേർ പരിക്കേറ്റ് ചികിത്സയിലുമാണ്.പോലീസുകാരും സൈനിക ഉദ്യോഗസ്ഥരും ഇമാമും ഉൾപ്പെടെയുള്ളവരാണ് ചാവേറാക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ട ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു പെഷവാറിലെ മസ്ജിദിൽ ചാവേർ ആക്രമണം ഉണ്ടായത്. പ്രാർത്ഥനയ്‌ക്കായി എത്തിയവർ ഒത്തുകൂടിയിരുന്ന സ്ഥലത്ത് വച്ച് ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു.
സ്‌ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര തകർന്ന് വീണതാണ് മരണസംഖ്യ ഉയരാൻ കാരണമായത്.
ചൊവ്വാഴ്ച വൈകിട്ടോടെ പെഷവാർ പോലീസ് സംഘം രക്ഷാപ്രവർത്തനം അവസാനിപ്പിച്ചിരുന്നു. സ്‌ഫോടനത്തിൽ തകർന്ന മസ്ജിദിന്റെ അവിശിഷ്ടങ്ങൾക്കിടയിൽ നിന്നും പരിക്കേറ്റവരെ പുറത്തെടുക്കുന്നത് ഏറെ ദുഷ്‌കരമായ പ്രവൃത്തിയായിരുന്നുവെന്ന് പെഷവാർ പോലീസ് പ്രതികരിച്ചു. ചാവേറായി എത്തിയ ഭീകരന്റെ തലയും കെട്ടിടാവശിഷ്ടത്തിനിടയിൽ നിന്ന് ലഭിച്ചിരുന്നുവെന്നാണ് സൂചന.