എ.ഐ കാമറ, കെ. ഫോൺ എന്നിവയിൽ അഴിമതിയുണ്ടെന്നാരോപിച്ച പ്രതിപക്ഷത്തെ മുഖ്യമന്ത്രി പരിഹസിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പദ്ധതിയെയല്ല പദ്ധതിയിലെ അഴിമതിയാണ് പ്രതിപക്ഷം വിമർശിക്കുന്നത്. 50% ടെൻഡർ എക്സസ് അനുവദിച്ചത് കൊടിയ അഴിമതിയാണെന്നും പത്ത് ശതമാനം മാത്രമേ അനുവദിക്കാൻ പാടുള്ളു എന്ന് ധനകാര്യ വകുപ്പിന്റെ ഉത്തരവുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
40 ലക്ഷം പേർക്ക് കണക്ഷൻ കൊടുക്കുമെന്നാണ് പറയുന്നത്. എന്നാൽ 60,000 പേർക്ക് കൊടുക്കാനുള്ള അനുമതി മാത്രമാണുള്ളത്.എസ്ആർഐടിക്ക് ടെൻഡർ ലഭിക്കുന്നതിന് ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തുകയും മറ്റുള്ളവരെ ഒഴിവാക്കുകയും ചെയ്തു. ഇത് ജനങ്ങളെ വെല്ലുവിളിച്ചു കൊണ്ടുള്ള തട്ടിപ്പാണെന്നും വി.ഡി സതീശൻ തുറന്നടിച്ചു. ഇന്ത്യയിൽ നിന്നും സാധനം വാങ്ങുമെന്ന് എഴുതിവെച്ചിട്ട് ചൈനയിൽ നിന്നുമാണ് വാങ്ങിയത്. എന്നിട്ട് മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. ആളുകൾക്ക് റേഷൻ ഇല്ല. ആ സമയം ഒരുലക്ഷം ഡോളർ തരുന്നവരുമായി ഊണ് കഴിക്കാൻ മുഖ്യമന്ത്രി പോകുകയാണെന്നും വി.ഡി സതീശൻ വിമർശിച്ചു.