Saturday, September 19, 2026

മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘം തന്നെയെന്ന് ഉറപ്പിച്ച് പോലീസ് ! പിടിയിലായ സന്തോഷ് സെല്‍വത്തിന്റെ പേരിൽ 22 കേസുകൾ !

ആലപ്പുഴ : മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഇന്നലെ കുണ്ടന്നൂരിൽ നിന്ന് അറസ്റ്റിലായ സന്തോഷ് സെല്‍വം ഈ സംഘത്തില്‍പ്പെട്ടയാളാണ്. മോഷണത്തിനായി 14 പേരടങ്ങുന്ന സംഘമാണ് കേരളത്തിലെത്തിയത് എന്നാണ് വിവരം. തമിഴ്‌നാട്ടില്‍ 18 കേസും കേരളത്തില്‍ 8 കേസും സന്തോഷിന്റെ പേരിലുണ്ട്. സന്തോഷിന്റെ നെഞ്ചിൽ പച്ച കുത്തിയിരുന്നതാണ് ഇയാളെ പിടികൂടുന്നതിൽ നിർണായകമായത്. ഒപ്പം കുറുവാസംഘത്തിന്റെ അകത്തുതന്നെയുള്ള സ്പര്‍ധയും പോലീസിന് കാര്യങ്ങൾ എളുപ്പമാക്കി. കുണ്ടന്നൂരിലെ ഇവരുടെ കൂടാരങ്ങളില്‍നിന്ന് സ്വര്‍ണമെന്ന് തോന്നിക്കുന്ന വസ്തുക്കള്‍ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം സന്തോഷിനോടൊപ്പം പിടികൂടിയ മണികണ്ഠന്‍ കൊച്ചി സ്വദേശിയാണ്. എന്നാല്‍ മോഷണസംഘത്തിലെ ബഹുഭൂരിപക്ഷം പേരും തമിഴ്‌നാട്ടിലെ കാമാച്ചിപുരം സ്വദേശികളാണ്.
മണ്ണഞ്ചേരിയിലെ മോഷണത്തിന് പിന്നില്‍ കുറുവാസംഘമാണ്. അതേസമയം മണികണ്ഠന്റെ കാര്യത്തില്‍ അവ്യക്തതകളുണ്ട്. കേസിലെ രണ്ടാംപ്രതി ആരാണെന്നതില്‍ വ്യക്തത വന്നിട്ടുണ്ട്. പ്രതി വഴുതിമാറാനുള്ള സാധ്യതയുണ്ടെന്നതിനാല്‍ പേര് വെളിപ്പെടുത്തുന്നില്ലെന്നും പോലീസ് പറഞ്ഞു. ഈ കുറ്റകൃത്യത്തില്‍ മണികണ്ഠന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കുണ്ടന്നൂരില്‍ കഴിയുന്ന സന്തോഷ് രാവിലെ ട്രെയിനില്‍ ആലപ്പുഴയിലെത്തി വീടുകള്‍ കണ്ടെത്തി മോഷണത്തിന് പദ്ധതിയിടുന്നതാണ് രീതി. ഈ സമയങ്ങളില്‍ മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കില്ല. തുടര്‍ന്ന് രാത്രിയെത്തി മോഷണം നടത്തുകയാണ് പതിവെന്നും പോലീസ് പറഞ്ഞു.

ആലപ്പുഴയുടെ വടക്കന്‍ മേഖലകളില്‍ രണ്ടാഴ്ചയോളമായി മുഖംമൂടി സംഘം വിലസുകയാണ്. പത്തിലേറെ വീടുകളില്‍ കള്ളന്‍ കയറിയിരുന്നു. രണ്ടാഴ്ച്ചക്കിടെ മണ്ണഞ്ചേരിയിലെ നാല് വീടുകളിലാണ് മോഷണം നടന്നത്. കായംകുളത്തും കരിയിലകുളങ്ങരയിലും കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച മാത്രം കയറിയത് മൂന്ന് വീടുകളിലാണ്. കോമളപുരം നായ്ക്കാംവെളി അജയകുമാറിന്റെ അയല്‍വാസി മരിച്ചതിനെ തുടര്‍ന്ന് ഈ ഭാഗത്ത് രാത്രി നാട്ടുകാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും മോഷ്ടാക്കള്‍ കയറി.

മണ്ണഞ്ചേരിയില്‍ രണ്ടു വീടുകളില്‍ വീടിന്റെ അടുക്കളവാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം ഉറങ്ങുകയായിരുന്ന വീട്ടമ്മമാരുടെ താലിമാലകള്‍ കവര്‍ന്നു. ഒരാളുടെ മൂന്നരപ്പവന്‍ സ്വര്‍ണം നഷ്ടമായി. ഒരാളുടെ മാല മുക്കുപണ്ടമായിരുന്നതിനാല്‍ വലിയ നഷ്ടം ഒഴിവായി. രണ്ടു വീടുകളില്‍ മോഷണശ്രമവും നടന്നു.

Related Articles

Latest Articles