Thursday, May 23, 2024
spot_img

ട്രെയിനിൽ തീയിട്ട സംഭവം പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; രേഖാചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് ദൃക്‌സാക്ഷി 

കോഴിക്കോട് : ആലപ്പുഴ -കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിൽ D-1 കോച്ചിൽ യാത്രക്കാരുടെ മേൽ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തില്‍ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു. ട്രെയിനിലുണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക്ക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയുടെ രേഖാചിത്രം വരച്ചിരിക്കുന്നത്. രേഖാചിത്രവും താന്‍ കണ്ട ആളുമായി സാമ്യം ഉണ്ടെന്ന് റാഷിക്ക് വ്യക്തമാക്കി.

പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്ത അന്വേഷണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങി അഞ്ചു വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്ക് മാവോയിസ്റ്റ്-തീവ്രവാദബന്ധമുണ്ടോയെന്ന സംശയവും ഉത്തരേന്ത്യൻ സ്വദേശിയാണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച് ആസൂത്രിതമായ ആക്രമണത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാണ്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

പ്രതിയുടേതെന്ന് സംശയിക്കുന്ന ബാഗില്‍ നിന്ന് ഇംഗ്ലീഷിലും ഹിന്ദിയിലും കുറിപ്പുകള്‍ കണ്ടെത്തിയിരുന്നു. മൃതദേഹം കിട്ടിയ ട്രാക്കിന് സമീപത്ത് നിന്നാണ് ബാഗ് ലഭിച്ചത്. ബാഗിൽ ഒരു കുപ്പി പെട്രോള്‍ ഉണ്ടായിരുന്നു. നോട്ട്ബുക്ക്, ഭക്ഷണം, വസ്ത്രം, കണ്ണട, ഒരു പേഴ്‌സ്, തുടങ്ങിയ വസ്തുതാക്കളാണ് ബാഗിൽ നിന്ന് കണ്ടെത്തിയത്.ഇത് കൂടാതെ ഒരു മൊബൈല്‍ ഫോണും പേഴ്‌സില്‍ നിന്ന് പേപ്പർ കഷണങ്ങളും ഫോറന്‍സിക് സംഘം കണ്ടെത്തി.

പരസ്പരബന്ധമില്ലാത്ത പല കാര്യങ്ങളുമാണ് നോട്ട്ബുക്കിൽ കുറിച്ചിരിക്കുന്നത്. പല ആകൃതിയിലും വലിപ്പത്തിലും ‘S’ എന്ന ഇംഗ്ലീഷ് അക്ഷരം നോട്ട്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചിലരുടെ പേരുകളും പലഭാഗത്തായി കുറിച്ചിട്ടുണ്ട്. ഇതില്‍ പ്രതിയുടെ പേരുണ്ടോ എന്ന സംശയത്തിലാണ് പോലീസ്. കുറിപ്പില്‍ ആവര്‍ത്തിച്ചെഴുതിയ ചില പേരുകളില്‍ നിന്ന് ഇയാള്‍ക്ക് മറ്റാരുടേയോ സഹായം കിട്ടിയതായും സംശയമുണ്ട് .

Related Articles

Latest Articles