ബെംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രസമൂഹത്തെ നേരിട്ട് കാണാനൊരുങ്ങി പ്രധാനമന്ത്രി. നാളെ ബെംഗളൂരുവിലെ ഇസ്രോ കേന്ദ്രത്തിലെത്തിയാകും പ്രധാനമന്ത്രി ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുക. 40 ദിവസത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യൻ പേടകം സുരക്ഷിതമായി ചന്ദ്രനിലിറങ്ങിയതിന്റെ സന്തോഷത്തിലാണ് ഭാരതം.
ഇതിനിടെ വിക്രം ലാൻഡർ പകർത്തിയ പുതിയ വീഡിയോയും ഇസ്രോ പുറത്തുവിട്ടു. ചാന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുൻപ് ലാൻഡറിലെ ഇമേജ് ക്യാമറ പകർത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ഉപരിതലത്തിലെ അഗാധമായ ഗർത്തങ്ങളും മറ്റും ദൃശ്യമാക്കുന്ന രണ്ട് മിനിറ്റിലേറെ ദൈർഘ്യമുള്ള വീഡിയോയാണ് ഏറ്റവും ഒടുവിലായി പുറത്തുവന്നത്.
ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യവും ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യത്തെ രാജ്യവുമായി മാറിയ രാജ്യത്തിന് ലോകം ഒന്നടങ്കമാണ് അഭിനന്ദനമറിയിക്കുന്നത്. ബഹിരാകാശ രംഗത്ത് കുതിച്ചുയരുന്ന രാജ്യം മറ്റ് ലോകരാഷ്‌ട്രങ്ങൾക്കും മാതൃകയാണ്. രണ്ടാം ചാന്ദ്രദൗത്യം അവസാന നിമിഷത്തിൽ പരാജയപ്പെട്ടതിൽ നിന്ന് പാഠം ഉൾക്കൊണ്ട് യാഥാർത്ഥ്യമാക്കിയ ദൗത്യമാണ് ചന്ദ്രയാൻ-3. നിർണായകമായ അവസാനഘട്ടത്തിൽ സംഭവിച്ച പിഴവിനെ ഹാസ്യവത്കരിച്ച് വിദേശമാദ്ധ്യമങ്ങളും പാക് മാദ്ധ്യമങ്ങളും എഴുതിയത് കഴിഞ്ഞ ദിവസം തിരുത്തി എഴുതി. അതും ഇന്ത്യയുടെ വിജയമാണ്.