ദില്ലി : 10 ലക്ഷത്തിനു മുകളിൽ ജനസംഖ്യ വരുന്ന ഇന്ത്യൻ നഗരങ്ങളിൽ 2027 നകം ഡീസൽ ഉപയോഗിച്ചോടുന്ന കാറുകൾക്ക് വിലക്കേർപ്പെടുത്തണമെന്നു വിദഗ്ധ സമിതി നിർദേശം. പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം നിയോഗിച്ച സമിതി സമർപ്പിച്ച നിർദേശങ്ങളിലാണ് ഇക്കാര്യവും പരാമർശിച്ചിരിക്കുന്നത്. ഡീസലിന് പകരമായി ഇലക്ട്രിക്, ഗ്യാസ് തുടങ്ങിയവയിൽ പ്രവർത്തിക്കുന്ന വാഹനങ്ങളിലേക്കു മാറണമെന്നാണ് സമിതിയുടെ നിർദ്ദേശം.
മന്ത്രാലയത്തിന്റെ മുൻ സെക്രട്ടറി തരുൺ കപൂർ തലവനായ സമിതിയാണ് നിർദേശങ്ങൾ സമർപ്പിച്ചിരിക്കുന്നത്. മോട്ടർ സൈക്കിൾ, സ്കൂട്ടർ, മുച്ചക്ര വാഹനങ്ങൾ തുടങ്ങിയവ 2035ഓടു കൂടി നിരോധിക്കണമെന്നും നിർദേശങ്ങളിലുണ്ട്. പത്തു വർഷത്തിനുള്ളിൽ നഗരപ്രദേശങ്ങളിൽ ഡീസലിലോടുന്ന സിറ്റി ബസുകളുടെ എണ്ണം കൂട്ടരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഫെബ്രുവരിയിൽ സമർപ്പിച്ച റിപ്പോർട്ട് ഇതുവരെ സർക്കാർ അംഗീകരിച്ചിട്ടില്ല