Thursday, May 2, 2024
spot_img

ടെക്സസ് വെടിവയ്പ്: കൊല്ലപ്പെട്ടവരിൽ തെലങ്കാനയിലെ ജില്ലാ ജഡ്ജിയുടെ മകളും; ടെക്സസിലേത് അമേരിക്കയിൽ ഈ വർഷമുണ്ടാകുന്ന 200–ാമത്തെ വെടിവയ്പ്പ്

ഹൂസ്റ്റൺ : അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്ത് ശനിയാഴ്ച വൈകുന്നേരമുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരിയും ഉൾപ്പെടുന്നുവെന്ന റിപ്പോർട്ട് പുറത്ത് വന്നു. അമേരിക്കയിൽ പ്രോജക്ട് എൻജിനീയറായി ജോലി ചെയ്യുന്ന ഐശ്വര്യ തടിക്കൊണ്ടയാണ് (27) കൊല്ലപ്പെട്ടത്. ഇന്ത്യക്കാരി.

ഡാലസിലുള്ള അലനിലെ തിരക്കേറിയ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ അക്രമി ഉൾപ്പെടെ ഒൻപതു പേരാണ് കൊല്ലപ്പെട്ടത്. ഏഴു പേർക്കു പരുക്കേൽക്കുകയും ചെയ്തു. 7 പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ആക്രമി കൊല്ലപ്പെട്ടത്.

ഷോപ്പിങ്ങിനായി മാളിലെത്തിയപ്പോഴാണ് ഐശ്വര്യയ്‌ക്കു വെടിയേറ്റതെന്നാണു വിവരം. തെലങ്കാനയിലെ ജില്ലാ ജഡ്ജി രംഗറെഡ്ഡിയുടെ മകളാണ് ഐശ്വര്യ. മാളിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഐശ്വര്യ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ചിരുന്നു. പിന്നീട് വെടിവയ്പ് നടന്നതറിഞ്ഞ് കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞയാഴ്ച ടെക്സസിലെ ക്ലീവ്‍ലൻഡിൽ അയൽവീട്ടിലെ 5 പേരെ ഒരാൾ വെടിവച്ചുകൊന്നതിന്റെ ഞെട്ടൽ മാറുന്നതിന് പിന്നാലെയാണു ഡാലസിലെ കൂട്ടക്കൊല. തോക്കുപയോഗിച്ചുള്ള അക്രമങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള അമേരിക്കയിൽ ആഴ്ചയിൽ ഒരു വെടിവയ്പെങ്കിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് ഈ വർഷമുണ്ടായ 200–ാമത്തെ വെടിവയ്പാണു ടെക്സസിലേതെന്നാണു കണക്ക്

Related Articles

Latest Articles