തിരുവനന്തപുരം : അട്ടപ്പാടി മധുവധക്കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ രാജേഷ് എം മേനോന് വേതനം അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ യാത്രകൾക്കായി യാത്രാബത്ത, ഇന്ധനം ഇനങ്ങളിൽ ചെലവായ 1,88,510 രൂപയിൽ ആദ്യം അനുവദിച്ചിരുന്ന 47,000 രൂപ കഴിഞ്ഞുള്ള തുകയായ 1,41,510 രൂപയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.
അട്ടപ്പാടി മധുവധകേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരാകുന്ന അഭിഭാഷകന് സർക്കാർ വേതനം നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു. അഭിഭാഷകന് ഇതുവരെ ഒരു രൂപ പോലും ഫീസിനത്തിൽ നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി മധുവിന്റെ അമ്മ മല്ലി മന്ത്രി കൃഷ്ണൻ കുട്ടി മുൻപാകെ പരാതി സമർപ്പിക്കുകയും ചെയ്തു .
മല്ലിയുടെ പരാതി അനുഭാവപൂർണ്ണം പരിഗണിക്കുമെന്നും, ജില്ലാ പട്ടികവർഗ്ഗ ഓഫീസറോട് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായും മന്ത്രി പ്രതികരിച്ചിരുന്നു.