ദില്ലി : രാജ്യത്തെ പടുത്തുയർത്താൻ അണിചേർന്ന സ്ത്രീകൾക്ക് കേന്ദ്ര സർക്കാരിന്റെ ആദരം. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സീറ്റ് സംവരണം ചെയ്യുന്ന ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയും ഇന്നലെ പാസാക്കി. ഒറ്റക്കെട്ടായാണ് രാജ്യസഭ ഇന്നലെ ബിൽ പാസാക്കിയത്.
അതെസമയം രാജ്യത്തെ പകുതി സംസ്ഥാന നിയമസഭകൾകൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കിയ ശേഷമേ ഈ ബിൽ നിയമമാകൂ. നിയമം പ്രാബല്യത്തിലായാലും 2027ലെ അടുത്ത സെൻസസിനും അതിനു ശേഷമുള്ള ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനും ശേഷമാകും വനിതാ സംവരണംനടപ്പിലാക്കുക. ഭരണഘടന അനുശാസിക്കുന്നതുപോലെ ചെയ്യാനാണ് സെൻസസും ഡീലിമിറ്റേഷനും ബില്ലിൽ ഉൾപ്പെടുത്തിയതെന്ന് ബിജെപി അദ്ധ്യക്ഷൻ ജെ.പി. നദ്ദ പറഞ്ഞു.രാഷ്ട്രീയ നേട്ടത്തിനായല്ല, ശരിയായ രീതിയിൽ, ഭരണഘടന അനുസരിച്ചു ചെയ്യുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ജെ.പി. നഡ്ഡ വിശദീകരിച്ചു.
സ്ത്രീകൾക്കു സംവരണം ചെയ്യാനുള്ള സീറ്റുകൾ തീരുമാനിക്കുന്നതിൽ സുതാര്യത ഉറപ്പാക്കുന്നതിനാലാണ് നിയമം നടപ്പാക്കുന്നതിലെ കാലതാമസത്തിനു സർക്കാരിനെ നിർബന്ധമാക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇതിനുള്ള ഏക പോംവഴി ഒരു സെൻസസ് നടത്തി വനിതാ സീറ്റുകൾ തെരഞ്ഞെടുക്കാൻ ഡീലിമിറ്റേഷൻ പാനലിനെ അനുവദിക്കുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.