മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ലാൽകൃഷ്ണ അദ്വാനിയെ രാജ്യം ഭാരതരത്‌ന പുരസ്‌കാരം നൽകി ആദരിച്ചു. രാഷ്‌ട്രപതി ദ്രൗപതി മുർമു അദ്വാനിയുടെ വീട്ടിലെത്തിയാണ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത് . ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കമുള്ളവരും സന്നിഹിതരായിരുന്നു.
അനാരോഗ്യം കാരണം ശനിയാഴ്ച രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച നിക്ഷേപ ചടങ്ങിൽ അദ്വാനിക്ക് പങ്കെടുക്കാനായില്ല. മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിംഗ്, മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവു, ബീഹാർ മുൻ മുഖ്യമന്ത്രി കർപ്പൂരി താക്കൂർ, കാർഷിക ശാസ്ത്രജ്ഞൻ ഡോ.എം.എസ്.സ്വാമിനാഥൻ എന്നിവരുടെ കുടുംബങ്ങൾ രാഷ്‌ട്രപതി ഭവനിൽ ബഹുമതി ഏറ്റുവാങ്ങി.
കഴിഞ്ഞ ഫെബ്രുവരിയിലാണ് അദ്വാനിക്ക് ഭാരതരത്ന സമ്മാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഇന്ത്യയുടെ വികസനത്തിനായി അദ്വാനി നൽകിയ സംഭാവനകൾ അവിസ്മരണീയമാണെന്നും ഭാരതം കണ്ടതിൽ വച്ച് ഏറ്റവും ആദരണീയനായ രാഷ്‌ട്രതന്ത്രജ്ഞരിൽ ഒരാളാണ് അദ്ദേഹമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
‘ഭാരത് രത്‌ന’ ഞാൻ സ്വീകരിക്കുന്നത് അങ്ങേയറ്റം വിനയത്തോടും നന്ദിയോടും കൂടിയാണ്. ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക് മാത്രമല്ല, എന്റെ ജീവിതത്തിലുടനീളം എന്റെ കഴിവിന്റെ പരമാവധി സേവിക്കാൻ ഞാൻ ശ്രമിച്ച ആദർശങ്ങൾക്കും തത്വങ്ങൾക്കും ഉള്ള ബഹുമതിയാണ് ഇത് ‘ എന്നാണ് എൽ കെ അദ്വാനി കുറിച്ചത് .