ഉത്തരാഖണ്ഡ് : ഭൂമി ഇടിഞ്ഞുതാഴുന്ന ജോഷിമഠിൽ സാഹചര്യം കൂടുതൽ സങ്കീർണ്ണം ആവുകയാണ് . രണ്ട് കെട്ടിടങ്ങൾ കൂടി നിലംപൊത്തിയിരിക്കുകയാണ്. ഹോട്ടൽ സ്‌നോ ക്രസ്റ്റ് , ഹോട്ടൽ കാമത്ത് എന്നിവയാണ് ചരിഞ്ഞത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രത്യേക സംഘം ഇന്ന് പ്രദേശം സന്ദർശിച്ച ശേഷം കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിക്കും. ദുരന്തത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ ജിയോ ഫിസിക്കൽ, ജിയോ ടെക്‌നിക്കൽ സർവ്വേകൾ ആരംഭിച്ചു. പ്രതിഷേധക്കാരുമായി ജില്ലാ കലക്ടർ ഇന്ന് കൂടിക്കാഴ്ച നടത്തും.
അതേസമയം ഉത്തരാഖണ്ഡിന്റെ അയൽ സംസ്ഥാനങ്ങളിലും പ്രതിസന്ധി നിലനിൽക്കുകയാണ്. ഹിമാചൽ പ്രദേശിലും ഭൂമി ഇടിഞ്ഞ് താഴ്ന്നതായി കണ്ടെത്തി. മണ്ഡി ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ വീടുകളിൽ വിള്ളൽ കണ്ടെത്തി. 32 വീടുകളിലും 3 ക്ഷേത്രങ്ങളിലുമാണ് വിള്ളൽ കണ്ടെത്തിയത്. സെറാജ് താഴ്വരയിലെ നാഗാനി, തലൗട്ട്, ഫാഗു എന്നിവിടങ്ങളിലാണ് കെട്ടിടങ്ങളിൽ വിള്ളൽ.