തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധത്തെത്തുടർന്ന് കൂട്ടത്തോടെ പൊലീസുകാരെ സ്ഥലംമാറ്റിയ സംഭവത്തിൽ കൂടുതൽ പേർക്ക് കുരുക്ക് വീഴാനിടയുണ്ടെന്ന് എസ് പി വ്യക്തമാക്കി.ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ റൂറൽ എസ്.പി. ഡി.ശിൽപ്പ വിളിച്ചുവരുത്തി പരിശോധന തുടങ്ങി. പിടിച്ചുപറി കേസുകളും സാമ്പത്തിക , തൊഴിൽ തട്ടിപ്പ് തർക്ക കേസുകളാണ് വീണ്ടും പരിശോധിക്കുന്നത്.പരിശോധനയുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ വകുപ്പുതല നടപടി ഉണ്ടായേക്കും.
ആരോപണം ഉയരുന്ന പോലീസുകാർക്കെതിരെ വരും ദിവസങ്ങളിലും നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും. വിജിലൻസും പരാതികൾ പരിശോധിക്കുന്നുണ്ട്. എന്നാൽ തിരുവനന്തപുരത്ത് ഗുണ്ടകളുടെ മദ്യപാന സദസിലുണ്ടായിരുന്ന രണ്ട് ഡിവൈഎസ്പിമാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടില്ല. ഇവർക്കുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിന് പിന്നിലെന്നാണ് വിവരം.