Saturday, September 19, 2026

തൃശ്ശൂർ പൂരം കലക്കിയത് സംസ്ഥാന സർക്കാർ ! വഖഫ് ബില്ലിനെതിരെ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുന്നു ! രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തൃശ്ശൂർ പൂരം കലക്കിയത് സംസ്ഥാന സർക്കാരാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പോലീസിനെയും മറ്റു ഉദ്യോഗസ്ഥരെയും ഉപയോഗിച്ചാണ് സർക്കാർ പൂരം കലക്കിയതെന്ന് ആരോപിച്ച അദ്ദേഹം, പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ പ്രതി ചേർക്കാതെ ചാർജ് ചെയ്ത എഫ്‌ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ചോദിച്ചു. പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ.

“തൃശ്ശൂർ പൂരം കലക്കിയതിനെതിരെ ഇപ്പോൾ പോലീസ് എഫ്ഐആർ ഇട്ടിരിക്കുകയാണ്. പേരില്ലാത്ത എഫ്ഐആർ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? പൂരത്തിൻ്റെ സമയക്രമം തെറ്റിക്കാൻ ശ്രമം നടത്തി. വെട്ടിക്കെട്ട് മനപൂർവ്വം വൈകിച്ചു. എല്ലാം സംസ്ഥാന സർക്കാരിൻ്റെ വീഴ്ചയാണ്. എന്നാൽ ഈ കാര്യത്തിൽ പിണറായിയെ വിഡി സതീശൻ പിന്തുണയ്ക്കുകയാണ്. ആർഎസ്എസാണ് പൂരംകലക്കിയതെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ആർഎസ്എസിനോ ബിജെപിക്കോ ഇതിൽ ഒരു ബന്ധവുമില്ല. ആർഎസ്എസിനെ പറഞ്ഞാൽ ചില വോട്ടുകൾ കിട്ടുമെന്ന് വിചാരിച്ചാണ് സതീശൻ കള്ളം പറയുന്നത്. സുരേഷ് ഗോപി ഓടിയെത്തിയതിനെയാണ് സതീശനും സിപിഐയും കുറ്റം പറയുന്നത്. ലക്ഷക്കണക്കിന് ഭക്തർ ആശങ്കയിലായപ്പോൾ ഓടിയെത്തിയതാണോ അദ്ദേഹം ചെയ്ത കുറ്റം? ഇടതുപക്ഷത്തിൻ്റെയും യുഡിഎഫിൻ്റെയും സ്ഥാനാർത്ഥികൾ അങ്ങോട്ട് വരാതെ കിടന്നുറങ്ങിയത് സുരേഷ് ഗോപിയുടെ കുറ്റമാണോ?

മുനമ്പത്ത് വഖഫ് നിയമത്തിൻ്റെ പേരിൽ തീരദേശവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിന് എൽഡിഎഫും യുഡിഎഫും പിന്തുണ നൽകുകയാണ്. ഇതിനെതിരെ കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപിക രംഗത്ത് വന്നിരിക്കുകയാണ്. വോട്ട് ബാങ്കിന് വേണ്ടി കേന്ദ്ര സർക്കാരിൻ്റെ വഖഫ് ബില്ലിനെതിരെ നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം അവതരിപ്പിച്ച ഭരണ-പ്രതിപക്ഷങ്ങൾ മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ്. നിലവിലുള്ള വഖഫ് നിയമം രാജ്യത്തെ നിരവധി പ്രദേശങ്ങളിൽ വഖഫ് ബോർഡിന് അധിനിവേശം നടത്താനുള്ള സ്വാതന്ത്ര്യം നൽകുന്നതാണ്. അതുകൊണ്ടാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്. എന്നാൽ യുഡിഎഫും എൽഡിഎഫും പ്രീണന രാഷ്ട്രീയത്തിന് വേണ്ടി ഇതിനെ തുരങ്കംവെക്കുകയാണ്.

പാലക്കാട്ടേക്ക് ഒരു സ്ഥാനാർത്ഥിക്ക് വേണ്ടി ഡിസിസി പ്രസിഡൻ്റും സ്ഥലം എംപിയും നാല് മുൻ ഡിസിസി പ്രസിഡൻ്റുമാരും കത്തയച്ചിട്ടും അത് പരിഗണിക്കാതെ മറ്റൊരാളെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ് പ്രവർത്തകർ അമർഷത്തിലാണ്. ഇപ്പോഴത്തെ സ്ഥാനാർത്ഥി ഷാഫിയുടെ നോമിനി ആണെന്ന് കെപിസിസി അദ്ധ്യക്ഷൻ തന്നെ പറയുന്നു. വിഡി സതീശനും അതിന് പിന്തുണ നൽകി.

കേരളത്തിലെ മത്സ്യതൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്രമന്ത്രി ജോർജ് കുര്യൻ വലിയ ഇടപെടലുകളാണ് നടത്തുന്നത്. മുതലപ്പൊഴി ഹാർബറിൻ്റെ വികസനത്തിന് 177 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചത്. കാസർഗോഡ്, ബേപ്പൂർ, കൊയിലാണ്ടി തുടങ്ങിയ ഹാർബറുകളുടെ വികസനത്തിനും കേന്ദ്രസർക്കാർ പണം അനുവദിച്ചിരിക്കുകയാണ്. നൂറുകണക്കിന് കോടി രൂപയുടെ വികസനമാണ് കേരളത്തിൻ്റെ തീരദേശ മേഖലയിൽ നരേന്ദ്രമോദി സർക്കാർ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ജോർജ് കുര്യൻ്റെ ഇടപെടലിനെ ബിജെപി കേരള ഘടകം അഭിനന്ദിക്കുന്നു.’- കെ സുരേന്ദ്രൻ പറഞ്ഞു

Related Articles

Latest Articles