തിരുവനന്തപുരം :സംസ്ഥാനത്തെ റേഷൻ കടകളിൽ പുഴുക്കലരി കിട്ടാനില്ല. കടകളിൽ വിതരണം ചെയ്യുന്നത് പച്ചരി മാത്രം. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന. വിഷയത്തിൽ അടിയന്തരമായി സർക്കാർ ഇടപടണമെന്നാണ് റേഷൻ വ്യാപരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.റേഷൻ കടയിൽ വിതരണം ചെയ്യുന്ന അരി പച്ചരിയായതോടെ കാർഡ് ഉടമകൾ പ്രയാസത്തിലാണ്. പി എം ജി കെ വൈ പ്രകാരം വിതരണം ചെയ്യാൻ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിയിരിക്കുന്നത് മുഴുവൻ പച്ചരിയാണ്. അടുത്ത വർഷം മാർച്ച് വരെ ഈ സ്ഥിതി തുടരുമെന്നാണ് സൂചന.മഞ്ഞക്കാർഡ് ഉടമകൾ മാത്രം സംസ്ഥാനത്ത് അഞ്ചുലക്ഷത്തിലധികം വരും. ചുവപ്പു കാർഡുകാർ 23 ലക്ഷത്തോളം .ഇതിൽ ഭൂരിഭാഗവും റേഷൻ കടകളിൽനിന്നുള്ള പുഴുക്കലരിയെയും ചാക്കരിയെയും ആശ്രയിച്ച് മാത്രം കഴിയുന്നവരാണ്.
എഎവൈ കാർഡുകാർക്ക് ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം 30 കിലോ അരിയും 4 കിലോ ഗോതമ്പും ഒരു കിലോ ആട്ടയുമാണുള്ളത്. 15 കിലോ കുത്തിരി, 5 കിലോ ചാക്കരി, 10 കിലോ പച്ചരി എന്നിങ്ങനെയാണ് ലഭിച്ചിരുന്നത്.ഇതിനു പുറമേ പിഎംജികെവൈ പദ്ധതി പ്രകാരം ഒരാൾക്ക് 5 കിലോ ധാന്യവും ലഭിക്കുമായിരുന്നു. നിലവിൽ ഇത് എല്ലാം നിലച്ചമട്ടാണ്.കൂടാതെ പൊതുവിപണിയിൽ അരിവില കുത്തനെ കൂടുകയാണ്.ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ വിഷയത്തിന്റെ ഗൗരവം കണക്കിൽ എടുത്ത് ഇടപെടണമെന്നാണ് റേഷൻ വ്യാപാരികളുടെയും കാർഡ് ഉടമകളുടെയും ആവശ്യം.