നിർമ്മാണത്തിലും പ്രതിഷ്ഠയിലും ഒരുപോലെ മികവ് പുലർത്തുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തമിഴ്നാട്ടിലെകാഞ്ചി കൈലാസ നാഥർ ക്ഷേത്രം. പല്ലവ വംശത്തിൽപ്പെട്ട രാജാവ് നിർമ്മിച്ച ഈ ക്ഷേത്രം ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്.
വിശ്വാസങ്ങളും കഥകളും അനുസരിച്ച് രാജരാജ ചോളൻ ഒന്നാമൻ അക്കാലത്ത് കാഞ്ചി കൈലാസ നാഥർ ക്ഷേത്രം സന്ദർശിച്ചിരുന്നുവത്രെ. ഈ ക്ഷേത്രത്തിന്റെ മാതൃകയിൽ നിന്നാണ് അദ്ദേഹം ബ്രഹദീശ്വര ക്ഷേത്രം എങ്ങനെ നിർമ്മിക്കണം എന്ന പദ്ധതിയിലെത്തിയതെന്നാണ് പറയപ്പെടുന്നത്. നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകളുള്ള ഈ ക്ഷേത്രം സന്ദർശിച്ച രാജരാജചോളൻ ഇതിനു കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നു പേരു നൽകുകയും ചെയ്തു എന്നും വിശ്വാസമുണ്ട്.
ഇവിടുത്തെ ശിവലിംഗത്തിന് പ്രത്യേകതകൾ ഒരുപാടുണ്ട്. നെടുകെ വരകളുള്ളതാണ് ഈ ശിവലിംഗം. ക്ഷേത്രത്തിന്റെ മറ്റൊരു പ്രത്യേകത എന്നത് എന്തു സംഭവിച്ചാലും എല്ലാ ദിവസവും വൈകിട്ട് കൃത്യം ആറരയ്ക്ക് ക്ഷേത്രം അടയ്ക്കും. ഇവിടെ ക്ഷേത്രം വലംവയ്ക്കുന്നതിനും പ്രത്യേകതകളുണ്ട്. ശിവലിംഗത്തിന് വലതു ഭാഗത്തുള്ള തീരെ ഉയരം കുറഞ്ഞ ഒരു വഴിയിലൂടെയാണ് ഇത് വലംവയ്ക്കേണ്ടത്. പുറത്തേയ്ക്കിറങ്ങേണ്ട വഴിയും ഇത് പോലെ ചെറുതാണ്. അകത്തേയ്ക്ക് കയറുവാൻ കുനിഞ്ഞ് പിന്നീട് നടന്ന് വലംവയ്ക്കുകയും അവസാനം കുനിഞ്ഞ് പുറത്തേയ്ക്ക് വരുകയും ചെയ്യുന്ന രീതിയിലാണ് ഇവിടെ പ്രദക്ഷിണം വയ്ക്കുന്നത്. ചെറുപ്പം, യൗവനം, വർദ്ധക്യം എന്നീ മൂന്ന് അവസ്ഥകളെയാണ് ഇവിടുത്തെ ഈ രീതിയിലുള്ള പ്രദക്ഷിണം പ്രതിനിധാനം ചെയ്യുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് ശിവൻ പുനർജന്മം നല്കുകകയില്ല എന്നും വിശ്വാസമുണ്ട്.