ഗുരുഗ്രാം: ഹരിയാനയില്‍ റോഡരികിലെ കുറ്റിക്കാട്ടില്‍ സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പരിശോധിച്ചപ്പോൾ നഗ്നയായ യുവതിയുടെ മൃതദേഹം. ഒരു ഓട്ടോറിക്ഷ ഡ്രൈവറാണ് ആദ്യം സ്യൂട്ട്കേസ് കണ്ടെത്തിയത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിച്ചതാകാമെന്ന് വെസ്റ്റ് ഡിസിപി ദീപക് സഹറൻ പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡിസിപിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവികള്‍ പൊലീസ് പരിശോധിക്കുന്നുണ്ട്. സ്യൂട്ട് കേസ് കണ്ടെത്തിയതിന് സമീപത്തുള്ള പെട്രോള്‍ പമ്പിലെ സിസിടിവി പരിശോധിച്ചതില്‍ നിന്നും ഒരു വാഹനം സംശയാസ്പദമായി കണ്ടെത്തിയിട്ടുണ്ട്. ഈ വാഹനം കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
അതേസമയം കൊല്ലപ്പെട്ട യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് ഇതിനായുള്ള ശ്രമം തുടങ്ങി. പ്രദേശത്ത് നിന്നും അടുത്തിടെ കാണാതായ യുവതികളുടെ വിവരം ശേഖരിക്കുന്നുണ്ട്. മിസ്സിംഗ് പരാതികളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് പറഞ്ഞു.