ദില്ലി : 26 ആഴ്ച വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന വിവാഹിതയായ സ്ത്രീയുടെ ആവശ്യം നിരാകരിച്ച് സുപ്രീം കോടതി. ഗര്‍ഭച്ഛിദ്രത്തിനുള്ള ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി നിര്‍ദേശിച്ച മെഡിക്കല്‍ പരിശോധനയില്‍ ഗര്‍ഭസ്ഥശിശുവിനും ഗര്‍ഭിണിയ്ക്കും യാതൊരു വിധത്തിലുമുള്ള വൈക്യലവുമില്ലെന്ന എയിംസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് യുവതിയുടെ ഹര്‍ജി തള്ളിയത്. അമ്മയ്ക്കും കുഞ്ഞിനും ഒരുവിധത്തിലുമുള്ള ആരോഗ്യ അരക്ഷിതാവസ്ഥ ഇല്ലാത്തതിനാല്‍ 26 ആഴ്ചയും അഞ്ച് ദിവസവും വളര്‍ച്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കുന്നത് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി ആക്ടിന്റെ മൂന്ന്, അഞ്ച് വകുപ്പുകളുടെ ലംഘനമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി.
രണ്ടുകുട്ടികളുടെ അമ്മയായ തനിക്ക് ഇനിയൊരു കുഞ്ഞിനെക്കൂടി വളര്‍ത്താന്‍ മാനസികമായോ ശാരീരികമായോ ആയ പ്രാപ്തിയില്ലെന്ന് വ്യക്തമാക്കി രണ്ട് കുട്ടികളുടെ അമ്മയായ യുവതിയാണ് അലസിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. യുവതിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഈ മാസം ഒമ്പതിന് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ വിദഗ്ധസംഘത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയും തുടർന്ന് ഹര്‍ജി വീണ്ടും കോടതി പരിഗണിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിയില്‍ ഭിന്നവിധി പുറപ്പെടുവിക്കുകയും ഹർജി ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന് വിടുകയുമായിരുന്നു