ടെല്‍ അവീവ് : ഗാസയിൽ നിന്ന് അഭയാർത്ഥികൾക്ക് ഈജിപ്റ്റിലേക്ക് കടക്കുന്നതിനായി വെടിനിര്‍ത്തലിന് സമ്മതിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാർത്തകൾ അപ്പാടെ തള്ളി ഇസ്രയേല്‍. ഇത്തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തലിന് തയ്യാറല്ലെന്ന് തീവ്രവാദി സംഘടനയായ ഹമാസും വ്യക്തമാക്കിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നു.
അതേസമയം ഹമാസ് ഇതുവരെ ബന്ദികളാക്കിയവരുടെ എണ്ണം ഇസ്രയേല്‍ സൈന്യം പുറത്തു വിട്ടു. 199 പേരാണ് നിലവിൽ തീവ്രവാദികളുടെ കസ്റ്റഡിയിലുള്ളത്. ബന്ദികളായുള്ളത് 155 പേരാണ് എന്ന കണക്ക് ഇന്നലെ സൈന്യം പുറത്തു വിട്ടിരുന്നു. പിന്നാലെയാണ് എണ്ണത്തില്‍ മാറ്റമുണ്ടായതായി സൈനിക വക്താവ് ഡാനിയല്‍ ഹഗാരി വ്യക്തമാക്കിയത്. ബന്ദികളാക്കിയവരുടെ കുടുംബങ്ങളുമായി അധികാരികള്‍ ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, ലെബനന്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ബെയ്‌റൂട്ടിലേക്ക് ആവശ്യമായ മെഡിക്കല്‍ സാമഗ്രികള്‍ അയച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. പരിക്കേറ്റ 800 മുതല്‍ 1000 വരെ രോഗികൾക്ക് ഒരേ സമയം ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ ശസ്ത്രക്രിയ മരുന്നുകള്‍ ഉള്‍പ്പെടെ ബെയ്‌റൂട്ടിലെത്തിയതായും ലോകാരോഗ്യ സംഘടന അറിയിച്ചു.