ദോഹ: അമേരിക്ക – ഇറാൻ പോര് പുതിയ വിവാദത്തിലേക്ക് നീങ്ങുന്നു. ഇത്തവണ യുഎസ്എയെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇറാൻ. ഇറാൻ രാജ്യത്തിന്‍റെ പതാകയെ അപമാനിച്ച അമേരിക്കൻ ഫുട്ബോൾ ടീമിനെ ലോകകപ്പിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ഇറാൻ. യുഎസ് ദേശീയ ഫുട്ബോൾ ടീമിന്‍റെ ഔദ്യോഗിക ട്വിറ്റർ പേജിൽ ശനിയാഴ്ച വന്ന ചിത്രമാണ് വിവാദത്തിന് അടിസ്ഥാനം. ഇസ്ലാമിക് റിപ്പബ്ലിക്കിന്‍റെ ചിഹ്നം ഇല്ലാതെ, ഇറാന്‍റെ പതാക വികലമാക്കി ചിത്രീകരിച്ചെന്നാണ് പരാതി.
വിവാദമായതോടെ ചിത്രം പേജിൽ നിന്നും നീക്കി. എന്നാൽ, ഫിഫ ചട്ടപ്രകാരം നടപടി വേണമെന്നാണ് ഇറാൻ ഫുട്ബോൾ അസോസിയേഷൻ ആവശ്യം ഉയര്‍ത്തിയിട്ടുള്ളത്. ഒരു രാഷ്ട്രത്തിന്‍റെ അന്തസ്സിനെ ഹനിക്കുന്ന പെരുമാറ്റമുണ്ടായാൽ 10 മത്സരങ്ങളിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്ന ഫിഫ ചട്ടം നടപ്പിലാക്കണമെന്നാണ് ഇറാന്‍റെ നിലപാട്. ഇറാനിൽ അവകാശങ്ങൾക്കായി പോരാടുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം അറിയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നാണ് യുഎസ് സോക്കറിന്‍റെ വിശദീകരണം.
അര നൂറ്റാണ്ടോളമായി ഇരുരാജ്യങ്ങൾക്കുമിടയിൽ ഉരുണ്ട് കൂടുന്ന രാഷ്ട്രീയ വൈരത്തിന്‍റെ പശ്ചാത്തലത്തിൽ, നേർക്കുനേര്‍ വരുന്ന പോരാട്ടത്തിന് വലിയ പ്രസക്തിയാണുള്ളത്.